
മലയാളികളുടെ നെഞ്ചകം തകര്‍ത്ത ഓര്‍മ്മകളുടെ കോളിളക്കവുമായി മറ്റൊരു നവംബര്‍ കൂടി കടന്നു പോയി. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു പൗരുഷത്തിന്റെ പ്രതീകമായി ജയന് എന്ന നടന്.
മലയാള സിനിമയില്‍ സാഹസികാഭിനയം കൊണ്ടുവന്ന നായക നടനായിരുന്നു ജയന്. വേറിട്ട അഭിനയ ശൈലിയും, സംഭാഷണങ്ങളും കൊണ്ട് താര സിംഹാസനം കൈയടക്കിയ ജയന് അന്നത്തെ കച്ചവട സിനിമയുടെ ഒഴിച്ച് കൂടാനാകാത്ത ഘടകമായിരുന്നു.സാഹസികത ജയന്റെ കൂടപ്പിറപ്പായിരുന്നു. ചടുലമായ ആക്ഷന്‍ രംഗങ്ങളില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു, പ്രേക്ഷകരെ വിസ്മയത്തിലാഴ്ത്തി, ആരാധക മനസുകളില്‍ തരംഗം തന്നെ സൃഷ്ടിച്ചു വിട പറഞ്ഞുപോയ ഈ നടനെ മലയാളിക്ക് മറക്കാനാവില്ല.
ജയന്റെ അമ്മാവന്റെ മകനായ ജയകുമാര്‍ രാജാറാമിന്റെ ഓര്‍മ്മചിത്രങ്ങളിലൂടെ
ഞാനേറെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയായിരുന്നു എന്റെ അപ്പച്ചിയുടെ മകനായ ജയന്. ഞങ്ങള്‍ തമ്മില്‍ 20 വയസിന്റെ വ്യത്യാസമുണ്ട്.
വളരെയേറെ സൗന്ദര്യബോധമുള്ള, നന്നായി ജീവിക്കണമെന്ന താല്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അന്നത്തെ ആഡംബരവാഹനമായിരുന്ന പ്രീമിയര്‍ പദ്മിനിയില് അദ്ദേഹം വന്നിറങ്ങുന്ന കാഴ്ച ഇന്നുമെന്റെ മനസിലുണ്ട്.
പഠനശേഷം നേവിയില്‍ ജോലിക്ക് കയറിയ അദ്ദേഹം അര്‍ഹമായ പ്രൊമോഷന് കിട്ടാതെ വന്നപ്പോള്‍ വി.ആര്.എസ് എടുക്കുകയായിരുന്നു. അതിനുശേഷം അനിയനുമൊത്താണ് കശുവണ്ടി ഫാക്ടറി തുടങ്ങുന്നത്. പിന്നീട് സിനിമയില്‍ സജീവമായി.
അമ്മയോട് വളരെയേറെ സ്നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അണ്ണന്. സിനിമയിലെ തിരക്കുകള്‍ക്കിടയിലും മാസത്തില്‍ ഒരിക്കലെങ്കിലും അമ്മയെ കാണാന്‍ എത്തും. അദ്ദേഹത്തിന്റെ അമ്മ, എന്റെ അപ്പച്ചി പലപ്പോഴും ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ എത്തുമായിരുന്നു. അപ്പോഴൊക്കെ അണ്ണന് ഞങ്ങളുടെ വീട്ടില്‍ വന്നാണ് അമ്മയെ കണ്ടുകൊണ്ടിരുന്നത്.
കൊല്ലം ജില്ലയിലെ തേവള്ളി ഓലയിലെ അപ്പച്ചിയുടെ വീട്ടില്‍ നിന്നാണ് ഞാന്‍ ബി.കോം പഠിക്കുന്നത്. ഞാനും അപ്പച്ചിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. അനിയന് കുടുംബമായി വേറെ വീട്ടിലായിരുന്നു താമസം.
ഒരിക്കല്‍ അപ്പച്ചി അണ്ണനോട് എനിക്കും സിനിമയില്‍ ഒരവസരം വാങ്ങി തരണമെന്ന് പറഞ്ഞിരുന്നു. പുറമേ കാണുന്നതുപോലെയല്ല സിനിമ, അവിടെ പല പ്രശ്നങ്ങളുമുണ്ട്. നന്നായി പഠിക്കുന്ന കുട്ടിയല്ലേ ഇപ്പോള്‍ പഠിക്കൂ എന്നാണ് അണ്ണന് എന്നോട് പറഞ്ഞത്. അണ്ണന് പൊതുവെ ഗൗരവക്കാരനായിരുന്നു, സംസാരവും കുറവാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തിലൂടെ കടന്നുവന്നതിനാല്‍ മുതിര്‍ന്നപ്പോള്‍ മെച്ചപ്പെട്ട ജീവിതനിലവാരം പുലര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എങ്കിലും അണ്ണന് സിനിമയില്‍ വന്നശേഷവും വീടിന് വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. പലതവണ വീട് പെയിന്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കിലും പഴയചിന്താഗതിയുള്ള ആളായതുകൊണ്ട് അപ്പച്ചി അതത്ര കാര്യമാക്കിയില്ല. ഒരിക്കല്‍ വീട്ടില്‍ വന്ന് തിരികെ പോകാന്‍ ഇറങ്ങുന്ന സമയം അണ്ണന് വീട് പെയിന്റ് ചെയ്യണമെന്നും ഫര്‍ണ്ണിച്ചറുകള്‍ വാങ്ങണമെന്നുമൊക്കെ പറഞ്ഞ് എന്റെ കൈയില്‍ കുറച്ച് പണം തന്നു. പിറ്റേന്ന് രാവിലെ അപ്പച്ചി ഇപ്പോള്‍ വീട് പെയിന്റ് ചെയ്യേണ്ട ആവശ്യമില്ല എന്നു പറഞ്ഞ് ആ പണം എന്റെ കൈയില്‍ നിന്നും വാങ്ങി.
പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് അണ്ണന് വീട്ടില്‍ വരുന്നത്, പറഞ്ഞതുപോലെ ഒന്നും ചെയ്തില്ല എന്നു കണ്ടതും എന്നെ വഴക്ക് പറഞ്ഞു. അമ്മയോട് പറഞ്ഞാലും മനസിലാവില്ല, അതുകൊണ്ടാണ് നിന്നെ ഏല്‍പ്പിച്ചത് എന്നൊക്കെ പറഞ്ഞ് ചൂടായതും അപ്പച്ചി വന്ന് സംഭവിച്ച കാര്യം പറഞ്ഞു. അടുത്ത തവണ വീട്ടില്‍ വന്നപ്പോഴാണ് അണ്ണന് കുറച്ചേറെ നേരം എന്നോട് സംസാരിക്കാന്‍ തയാറാകുന്നത്.
അമ്മയൊക്കെ പഴയ ആളുകളല്ലേ അവര്‍ക്ക് എന്റെ ഇപ്പോഴത്തെ പൊസിഷന്‍ പറഞ്ഞാല്‍ മനസിലാകില്ല, പലരും എന്നെ കാണാന്‍ ഇവിടെ വരുന്നതല്ലേ, അപ്പോള്‍ വീട് ഈ രീതിയില്‍ കിടന്നാല്‍ മോശമല്ലേ അതുകൊണ്ടാണ് പെയിന്റ് ചെയ്യാന്‍ പറഞ്ഞത്, നീയും അത് ചെയ്യാതിരുന്നതുകൊണ്ടല്ലേ ദേഷ്യപ്പെട്ടത് എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു.
അന്ന് പലകാര്യങ്ങളും എന്നോട് പറഞ്ഞു. പുതിയൊരു വീടിന് അഡ്വാന്‍സ് കൊടുത്തിട്ടുണ്ടെന്നും അമ്മയെ കൂടെ കൊണ്ടുപോകുമെന്നും പറഞ്ഞ കൂട്ടത്തില്‍ എന്നേയും ഒപ്പം കൂട്ടാമെന്നും അവിടെ സി.എയ്ക്ക് പ്രാകടീസ് ചെയ്യാന്‍ അവസരമുണ്ടാക്കാമെന്നും സൂചിപ്പിച്ചു. അതിനുശേഷം വളരെ വിഷമത്തോടെ എന്നോട് ചോദിച്ചു, എനിയ്ക്ക് ആരുണ്ട് എന്ന്. എന്തുകൊണ്ട് അണ്ണന് അങ്ങനെ പറഞ്ഞു എന്നറിയില്ല. അതൊന്നും ചിന്തിക്കാനുള്ള പക്വത എനിക്കുണ്ടായിരുന്നില്ല.
വിവാഹത്തെ കുറിച്ചും അന്നെന്നോട് സൂചിപ്പിച്ചിരുന്നു. ഒരു പെണ്‍കുട്ടിയെ കണ്ടുവച്ചിട്ടുണ്ട് എന്നായിരുന്നു പറഞ്ഞിരുന്നത്. അണ്ണന് ഒരു എയര്‍ഹോസ്റ്റസിനെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെ പലരും പറഞ്ഞ് കേട്ടിരുന്നു.
ആരാധികമാരുടെ ഒരുപാട് കത്തുകള്‍ അന്നൊക്കെ വീട്ടില്‍ വരുമായിരുന്നു. അണ്ണനതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം അണ്ണന്റെ ഫോട്ടോയും അപ്പച്ചി വച്ചിരുന്നു. ജീവിച്ചിരിക്കുന്ന ആളുടെ ഫോട്ടോ പൂജാമുറിയില്‍ വയ്ക്കരുതെന്ന് പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല.
സൗഹൃദങ്ങള്‍ കുറവായിരുന്നെങ്കിലും ഉള്ള ബന്ധങ്ങള്‍ തീവ്രതയോടെ കാത്തുസൂക്ഷിച്ചിരുന്ന ആളായിരുന്നു അണ്ണന്. വീട്ടില്‍ വരുമ്പോഴൊക്കെ അടുത്തുള്ള സുഹൃത്തിനെ കാണാന്‍ പോകുമായിരുന്നു. സാമ്പത്തിക സഹായവും നല്‍കുമായിരുന്നു.
പഠനശേഷം ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഒരിക്കല്‍ കൂടി അണ്ണന് വീട്ടില്‍ വന്നു. പത്രത്തിലൂടെയാണ് ഞങ്ങളൊക്കെ മരണവിവരം അറിയുന്നത്. അപ്പോള്‍ത്തന്നെ ഓലയിലെ വീട്ടിലേക്ക് പോയി. ആ വീട്ടിലെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്നാണ് ജനമനസുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഞാന്‍ തിരിച്ചറിയുന്നത്.
ജയന്റെ അനിയന്റെ മകന് കണ്ണന് നായരുടെ ഓര്‍മ്മകളിലൂടെ.
ഒരു ദിവസം ഫോണ്‍ ബെല്ലടിക്കുന്നതുകേട്ട് അച്ഛന് ചെന്ന് കോള്‍ അറ്റന്‍ഡ് ചെയ്തു, ഫോണിലൂടെ പറഞ്ഞ കാര്യം കേട്ട് അച്ഛന് നിലത്തേക്കിരിക്കുന്നതാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ കാര്യമെന്താണെന്ന് ക്യത്യമായി മനസിലായില്ല. പിന്നീട് വീടിന് മുമ്പില്‍ ആളുകളുടെയും പോലീസിന്റെയും എണ്ണം കൂടി വന്നു. പിറ്റേന്ന് അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് വല്യച്ഛന്റെ മൃതദേഹം കൊണ്ടുവന്ന് ഹാളില്‍ വച്ചു. അച്ചമ്മയുടെയും മറ്റും കരച്ചില് കേട്ടപ്പോഴാണ് ഞങ്ങളുടെ ബേബി മരണപ്പെട്ടു എന്ന് എനിക്ക് മനസിലായത്.
വല്യച്ഛനെന്നു വിളിക്കാതെ ബേബി എന്നായിരുന്നു അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നത്. എനിക്ക് അഞ്ച് വയസായിരുന്നു അന്ന്. അനിയന്റെ മകനായ ഞാനാണ് അദ്ദേഹത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയത്.
നേരിയ ഓര്‍മ്മകളെ അദ്ദേഹത്തെക്കുറിച്ചെനിക്കുള്ളൂ. അച്ഛനില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ കേട്ടറിഞ്ഞതാണ് ജയന് എന്ന വല്യച്ഛനെക്കുറിച്ച്.
വീടിന് മുമ്പില്‍ തടിച്ചുകൂടുന്ന ആളുകള്‍, വല്യച്ചന് വരുന്നു എന്ന് തിരിച്ചറിയുന്നതിനുള്ള ഒരടയാളം അതായിരുന്നു. ഒരു മഴക്കാലത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എന്നെ ഒരുകൈകൊണ്ട് പൊക്കിയെടുത്ത് വീടിനുള്ളില്‍ കൊണ്ടുപോയി മടിയിലിരുത്തി വിശേഷങ്ങള്‍ അന്വേഷിക്കുന്ന രംഗം ഇന്നും മനസിലുണ്ട്.
ഷൂട്ടിനുവേണ്ടി തിരുവനന്തപുരത്തും ചെന്നൈയിലും താമസിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഞാനും അദ്ദേഹത്തെ കാണാന്‍ ഹോട്ടലില്‍ പോയിട്ടുണ്ട്. രണ്ടുതവണ ലൊക്കേഷനില്‍ പോയ ഓര്‍മ്മയുമുണ്ട്. ഒരുതവണ ഉദയ സ്റ്റുഡിയോയില്‍ പോയിട്ടുണ്ട്.
മരിക്കുമ്പോള്‍ അദ്ദേഹത്തിന് 38 വയസായിരുന്നു. പക്ഷേ 41 വയസിലായിരുന്നു മരണം എന്നാണ് പലരും വിചാരിച്ചിരുന്നത്. അച്ഛമ്മയുടെ മരണശേഷം പൂജാമുറിയിലെ ഡയറിയില്‍ നിന്ന് ഞാനാണ് അദ്ദേഹത്തിന്റെ ശരിയായ ജന്മദിനം കണ്ടെത്തുന്നത്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കൈയൊപ്പോട് കൂടിയ ആ ഡയറിയില്‍ പെന്‍സില്‍കൊണ്ട് 1939 ജൂലൈ 25 ല്‍ അച്ഛമ്മയ്ക്ക് മകന് ജനിച്ചു എന്നാണ് എഴുതിയിരുന്നത്.
14 വയസില്‍ വല്യച്ഛന് നാട്ടില്‍ ചെറിയ രീതിയിലൊരു ജിം നടത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. 16 വയസില്‍ നേവി ഉദ്യോഗസ്ഥനായി. നേവിയില്‍ നിന്ന് വി.ആര്.എസ് എടുത്തുവന്നശേഷമാണ് സിനിമയില്‍ അഭിനയിക്കുന്നത്.
കുടുംബത്തോട് വളരെ അറ്റാച്ച്ഡായിരുന്നു. എത്ര തിരക്കുണ്ടെങ്കിലും എന്നും വീട്ടിലേക്ക് വിളിക്കുമായിരുന്നു. പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി അദ്ദേഹം എന്റെ പേരില്‍ ലോര്‍ഡ് കൃഷ്ണബാങ്കില് പണമിട്ടിരുന്നു.
വല്യച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി ഞാനൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. നേവിയില്‍ നിന്നുകിട്ടിയ രണ്ടു മെഡലുകളും അഭിനയിച്ച 116 സിനിമകളില്‍ ഉപയോഗിച്ച വാച്ചും ശരപഞ്ജരം സിനിമയ്ക്ക് കിട്ടിയ മൊമന്റോയും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. കൂടാതെ ജയന് ദ മാന്‍ ബിഹൈന്‍ഡ് ദ ലെജന്റ് എന്ന പേരില്‍ ഫേസ്ബുക്ക് പേജും സജീവമായി നിലനിര്‍ത്തുന്നുണ്ട്. ചിറ്റപ്പനും ഞാനും ചേര്‍ന്ന് വല്യച്ചനെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്.
അശ്വതി അശോക്