
കണ്ണൂര്‍: സി.പി.എമ്മുമായി വയല്‍ക്കിളികള്‍ നേരിട്ട് ഏറ്റമുട്ടുന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ സംഘര്‍ഷമുണ്ടാകുമെന്നു വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍.
ഇതിനകം തന്നെ സി.പി.എം. കള്ളവോട്ടുകള്‍ ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതായും സുരേഷ് കുറ്റപ്പെടുത്തി. എന്നാല്‍ കളളവോട്ട് ചെയ്യാന്‍ വയല്‍ക്കിളികള്‍ അനുവദിക്കില്ല. ആ ചെറുത്തുനില്‍പ്പിനിടെ ജീവന് നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്.
ജനാധിപത്യത്തിനു വേണ്ടി രക്തസാക്ഷിയാകാന്‍ തയാറാണ്. ഭാര്യയും കുട്ടികളും ഒപ്പമുള്ളവരും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. കള്ളവോട്ടും സംഘര്‍ഷവും തടയാന്‍ കീഴാറ്റൂര്‍ ബൂത്തില്‍ സിസി ടിവി ക്യാമറ വയ്ക്കണമെന്ന ആവശ്യം അധികാരികള്‍ ചെവിക്കൊള്ളുന്നില്ല.
സംഘര്‍ഷ സാധ്യതയുണ്ടായിട്ടും നിസംഗത തുടരുന്ന പൊലീസ് തന്റെ മൃതദേഹത്തില്‍ റീത്ത് വെയ്ക്കണമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഇത് തന്റെ മരണക്കുറിപ്പാണ് എന്നു സൂചിപ്പിച്ച് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 615 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 500ലധികം വോട്ടുകള്‍ നേടി സി.പി.എം. ജയിച്ച സ്ഥലത്താണ് ഇക്കുറി വയല്‍ക്കിളികള്‍ പോരാട്ടത്തിനിറങ്ങിയത്.
നൂറിലധികം കള്ളവോട്ടുകള്‍ കീഴാറ്റൂരിനകത്തുണ്ട്. കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ 64ഓളം കള്ളവോട്ടുകള്‍ ചെയ്തപ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ സുരേഷ് കീഴാറ്റൂരാണ് പുറത്തുവിട്ടത്. പത്ത് മിനുട്ട് കഴിയുമ്പോള്‍ തന്നെ സി.പി.എമ്മുകാര്‍ സുരേഷിന്റെ വീട് വളഞ്ഞിരുന്നു.






