
കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിര്‍ദേശം. ഇവരുടെ അക്കൗണ്ടുകളിലെ ഇടപാടിലും രവീന്ദ്രനു പങ്ക് ഉണ്ടാകാം എന്നതിനാലാണ് ചോദ്യംചെയ്യലിനു ഹാജരാകുമ്പോള്‍ ബാങ്ക് രേഖകള്‍ കൊണ്ടുവരാന്‍ നിര്‍ദേശിച്ചത്. രവീന്ദ്രന്റെ ഭാര്യയ്ക്ക് ഊരാളുങ്കല്‍ സൊെസെറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
തന്റെ സാലറി അക്കൗണ്ടിലൂടെ 24 ലക്ഷം രൂപ മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളുവെന്നാണു രവീന്ദ്രന് വാക്കാല്‍ അറിയിച്ചത്. ഗവ. സര്‍വീസില്‍നിന്നു വിരമിച്ചപ്പോള്‍ 58 ലക്ഷം രൂപ ലഭിച്ചു. ട്രഷറി അക്കൗണ്ടില്‍നിന്നാണു പണം പിന്‍വലിച്ചത്. കുടുംബാംഗങ്ങള്‍ ബിസിനസില്‍ മുടക്കിയ ബാക്കി പണമെല്ലാം സ്വകാര്യബാങ്കില്നിന്നുള്ള വായ്പയാണെന്നും വിശദീകരിച്ചു.
രവീന്ദ്രന് ഊരാളുങ്കലുമായുള്ള പണമിടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണു പരിശോധിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പന്ത്രണ്ടു സ്ഥാപനങ്ങളില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ പങ്കാളിത്തമുണ്ടെന്ന് ഇ.ഡിക്കു വിവരം ലഭിച്ചിരുന്നു. ആവശ്യപ്പെട്ട രേഖകള്‍ െവെകാതെ എത്തിക്കാമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും രവീന്ദ്രന് ഇ.ഡിയെ അറിയിച്ചു. ആശുപത്രിവിട്ടാല്‍ ഉടന്‍തന്നെ ചോദ്യംചെയ്യലിനു ഹാജരാകും.
ഭാര്യയുടെ പേരിലുള്ള 80 ലക്ഷത്തിലധികം രൂപ വിലയുള്ള മണ്ണുമാന്തിയന്ത്രം 2018-ല്‍ ഊരാളുങ്കലിനു നല്‍കിയെന്നും വാടകയിനത്തില്‍ ലക്ഷങ്ങള്‍ െകെപ്പറ്റിയെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൊെസെറ്റിയില്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ രവീന്ദ്രന്റെ പേരില്ല. മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിക്കുന്ന ഓരോ മണിക്കൂറിലും 2500 രൂപയാണു വാടക. രണ്ടര വര്‍ഷത്തിലധികമായി പ്രതിമാസം രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മുടങ്ങാതെ പണമെത്തുന്നുണ്ട്.
തനിക്കെതിരായ അന്വേഷണത്തിന്റെ പേരില്‍ ഭാര്യയുടെയും പ്രായപൂര്‍ത്തിയായ മകന്റെയും സ്വകാര്യ വിവരങ്ങള്‍ തിരക്കുന്നതു നിയമവിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യംചെയ്യാമെന്നും രവീന്ദ്രനു നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ ഇ.ഡിയെ പ്രകോപിപ്പിക്കേണ്ടെന്നു തീരുമാനമെടുത്തു.






