
മാവേലിക്കര : മാവേലിക്കരയിൽ വയോധികയെ മർദിച്ച കേസിൽ ഹോം നഴ്സ് റിമാൻഡിൽ. 20 ദിവസങ്ങൾക്കു മുൻപാണ് വീണു പരുക്കേറ്റു എന്നപേരിൽ 78കാരിയായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മയെ (78)യാണ് ഹോം നഴ്സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിന (55) മർദിച്ചത്. പരിശോധനയിൽ ഇവരുടെ തുടയെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് വീണുള്ള പരുക്കല്ലെന്നു ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
തുടർന്നു വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു മർദിക്കുന്നതു കണ്ടത്. വീടിനുള്ളിൽ മല മൂത്ര വിസർജ്ജനം നടത്തിയതിനാണ് ഹോം നഴ്സ് മർദിച്ചത്. ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.






