
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ലതികാസുഭാഷ് ഉയര്‍ത്തിയ പ്രതിഷേധം കോണ്‍ഗ്രസില്‍ പട്ടികയില്‍ നിന്നും പുറത്തായ പലര്‍ക്കും ഗുണകരമായി മാറുന്നു. തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുമ്പോള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ജ്യോത വിജയകുമാറിനും ഫിറോസ് കുന്നുംപറമ്പിലിനുമെല്ലാം പ്രതീക്ഷ.
സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന ആരോപണം ശക്തമായി ഉയര്‍ന്നതും ലതികാ സുഭാഷ് തല മുണ്ഠനം ചെയ്ത് പ്രതിഷേധിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തെ തിരിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇതോടെ നേരത്തേ പട്ടികയില്‍ നിന്നും പുറത്തായ ജ്യോതി വിജയകുമാറിനെയാണ് വട്ടിയൂര്‍ കാവില്‍ പരിഗണിക്കുന്നത്. വട്ടിയൂര്‍കാവില്‍ വനിതാ സ്ഥാനാര്‍ഥിയെന്നതാണ് പുതിയ നിര്‍ദേശം.
ജ്യോതി വിജയകുമാറിന്റെ പേര് പരിഗണനയിലേക്ക് വന്നതോടെ പി.സി. വിഷ്ണുനാഥിന് മണ്ഡലം മാറേണ്ടി വരുന്ന സ്ഥിതിയുണ്ട്. ജ്യോതിയെ വട്ടിയൂര്‍ കാവ് സീറ്റിലേക്ക് പരിഗണിച്ചാല്‍ വിഷ്ണുനാഥിനെ കുണ്ടറയിലേക്ക് മാറ്റും. ലിസ്റ്റില്‍ നിന്ന് പുറത്തായ ഫിറോസ് കുന്നുംപറമ്പിലിനെയും സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചു. വീണ്ടും തവനൂരിലെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അതേസമയം തന്നെ തവനൂരില്‍ ഇ മുഹമ്മദ് കുഞ്ഞി അവകാശവാദവുമായി നില്‍ക്കുകയാണ്. ഈ തര്‍ക്കം പരിഹരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പുതിയ തലവേദന.
തവനൂരിന് പുറമേ പട്ടാമ്പിയും തര്‍ക്കത്തിലാണ്. പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങള്‍ നേതൃത്വത്തിന് തലവേദനയായി തുടരുകയാണ്. തവനൂര്‍ വേണ്ടെന്ന് പറഞ്ഞ റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് പുതുതായി പരിഗണപ്പെട്ടതോടെയാണ് കെഎസ്ബിഎ തങ്ങള്‍ അവകാശ വാദവുമായി എത്തിയത്. പക്ഷേ പ്രാദേശികമായ എതിര്‍പ്പ് എങ്ങനെ മറികടക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.
നിലമ്പൂരില്‍ വി വി പ്രകാശും കല്പറ്റയില് സിദ്ദിഖും ഏതാണ്ട് സീറ്റ് ഉറപ്പിച്ചു. നിലമ്പൂരിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന ആര്യാടന് ഷൌക്കത്തിന് മറ്റ് പദവികള്‍ നല്കി സമവായത്തിലേക്ക് എത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം.






