
തിരുവനന്തപുരം: പുതിയ തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്നും ശബരിമലയെ ഒരു വിവാദഭൂമിയാക്കി മാറ്റാനോ തിരഞ്ഞെടുപ്പ് വിഷയമാക്കാനോ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലം വിശ്വാസികളെ എതിര്‍ക്കുന്നതാണെന്നും അത് അതേപടി നില നില്‍ക്കുകയാണെന്നും ഇതില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് സിപിഎമ്മിന്റേത് എന്നും പറഞ്ഞു.
വിശ്വാസികളുടെ താത്പര്യത്തെ എതിര്‍ക്കുന്ന സത്യവാങ്മൂലമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ളത്. യുഡിഎഫ് ഈ വിഷയത്തില്‍ എല്ലാ കാലത്തും വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും പറഞ്ഞു. മത സൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കിയെന്ന് കൊല്ലത്ത് നടന്ന പ്രചരണ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അഴകൊഴമ്പൻ നിലപാട് വേണ്ടെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
അയ്യപ്പനെ ആക്ഷേപിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഹൃദയവികാരം ചവിട്ടിമെതിച്ചതിന് വിശ്വാസികൾ തിരിച്ചടി നല്‍കുമെന്നും പറഞ്ഞു. ശബരിമല വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്ങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോ?എടുത്ത നിലപാട് തെറ്റെന്ന് പറയുമോ?വിശ്വാസികളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ?എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്നും വിധി വന്നിട്ട് എല്ലാവരുമായി കൂടിയാലോചിക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ രാവിലത്തെ പ്രതികരണം.






