
സൈബർ ലോകത്ത് നിരന്തരം ഇടപെടൽ നടത്തുന്നവരിൽ പലരും വാർത്തകളും വിവരങ്ങളും അറിയുകമാത്രമല്ല, അവ വിനിമയം ചെയ്യുന്നവർകൂടിയാണ്. ഒരുപക്ഷേ ഇത്തരത്തിൽ സത്യമെന്ന് കരുതി ഷെയർ ചെയ്യുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാവാം. അത്തരം ചില വാർത്തകളിലെ സത്യാവസ്ഥ തുറന്നുകാട്ടുകയാണ് കേരള പോലീസ്.
ഇന്നു മുതൽ വാട്സാപ്പിനും വാട്സാപ്പ് കോളുകൾക്കും പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്നും വാട്സാപ്പ് കോളുകൾ എല്ലാം നിരീക്ഷിക്കപ്പെടുമെന്നും ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടുമെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു സന്ദേശം വാട്സാപ്പിൽ പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രിക്കും സർക്കാരിനും എതിരെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. രാഷ്ട്രീയം മതപരം ആയ സന്ദേശങ്ങൾ അയക്കുന്നത് ശിക്ഷാർഹമാണ്. ഇതെല്ലാം ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങളാണ് എന്നെല്ലാം പറഞ്ഞുകൊണ്ടുള്ള സന്ദേശമാണിത്. ഇതിന്റെ സ്ക്രീൻഷോട്ട് താഴെ.
നിങ്ങൾക്കും ചിലപ്പോൾ കഴിഞ്ഞ കുറച്ച് കാലമായി ഈ സന്ദേശം ലഭിക്കുന്നുണ്ടാവാം. പുതിയ സോഷ്യൽ മീഡിയാ നിയമങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് ഈ വ്യാജ സന്ദേശം വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചത്. പുതിയ നിയമങ്ങളിൽ ഒരിടത്തും തന്നെ സമൂഹ മാധ്യമ സേവനങ്ങളെ സർക്കാരിന് സമ്പൂർണമായി തുറന്ന് കൊടുക്കണം എന്ന് ആവശ്യപ്പെടുന്നില്ല. കോടിക്കണക്കിന് സന്ദേശകൈമാറ്റങ്ങൾ നടക്കുന്ന സാമൂഹികമാധ്യമങ്ങളിൽ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് സമ്പൂർണമായി ഭംഗം വരുന്ന രീതിയിലുള്ള ഇടപെടൽ ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാനിടയില്ല എന്നത് സാമാന്യ ഔചിത്യമാണ്.
दावा: एक #Whatsapp मैसेज में दावा किया जा रहा है कि केंद्र सरकार ने व्हाट्सएप्प और फोन कॉल के लिए नए संचार नियम लागू किए हैं। #PIBFactCheck: यह दावा #फ़र्ज़ी है। केंद्र सरकार ने व्हाट्सएप्प व फोन कॉल के संबंध में नए संचार नियम लागू करने की ऐसी कोई घोषणा नहीं की है। pic.twitter.com/5D7v8xthc0
— PIB Fact Check (@PIBFactCheck) January 29, 2021
ഈ വാട്സാപ്പ് സന്ദേശം വ്യാജമാണെന്ന് കേരള പോലീസും കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്ക് ടീമായ പിഐബി ഫാക്ട് ചെക്കിന്റെ ട്വിറ്റർ പേജിലും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.






