
ബ്രാഹ്മണിസത്തെ എതിര്‍ക്കുന്ന അംബേദ്ക്കറുടെയും പെരിയോറിന്റെയും വാക്കുകള്‍ ഉദ്ധരിച്ച് ട്വീറ്റിട്ടതിന് പ്രമുഖ കന്നഡ നടന് ചേതന്കുമാറിനെതിരേ പരാതിയുമായി ബ്രാഹ്മണ സമുദായം. ട്വിറ്ററില്‍ സ്വന്തം ചിത്രത്തിന് കീഴില്‍ ‘‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളുടെ സത്തയെ നിരാകരിക്കുന്നതാണ് ബ്രാഹ്മണിസം എന്നും അതിനെ പിഴുതുകളയണം ’’ എന്ന അംബേദ്ക്കറുടെ ഉദ്ധരണി പോസ്റ്റ് ചെയ്തതിന് കർണാടക ബ്രാഹ്മണ വികസന ബോർഡ് നടനെതിരേ പരാതിയുമായി പോലീസിന് മുന്നിലാണ് എത്തിയിട്ടുള്ളത്.
ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് ആരോപണം. ‘‘എല്ലാവരും സമന്മാരായി ജനിച്ചവരാണെന്നിരിക്കെ ബ്രാഹ്മണന്മാർ മാത്രം ഉന്നത കുലക്കാരും മറ്റുള്ളവരെല്ലാം അയിത്തജാതിക്കാരുമാണെന്നു പറയുന്നത് വെറും അസംബന്ധവും വലിയ തട്ടിപ്പുമാണ്.’’ എന്ന പെരിയാറിന്റെ ഉദ്ധരണിയും ട്വീറ്റിൽ ചേർത്തിട്ടുണ്ട്. രണ്ട് ട്വീറ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബ്രാഹ്മണ വികസന ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി ബംഗളൂരു പൊലീസ് കമ്മിഷണർക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ബംഗലുരു പോലീസ് കമ്മീഷണര്‍ കമല്പന്തിന് മുന്നിലാണ് ബ്രാഹ്മിണ്‍ വികസന ബോര്‍ഡ് പരാതിയുമായി എത്തിയിട്ടുള്ളത്. നടനെതിരേ കര്‍ശന നടപടിയെടുക്കാമെന്ന് പോലീസ് കമ്മീഷണര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്കിയിട്ടുണെട്ന്ന് ബ്രാഹ്മണ വികസന ബോര്‍ഡ് ചെയര്മാന് സച്ചിദാനന്ദമൂര്‍ത്തി പറഞ്ഞു. എന്നാല്‍ പോലീസില്‍ നിന്നും തനിക്ക് ഇതുവരെ ഒരു നോട്ടീസും കിട്ടിയിട്ടില്ലെന്നും താന്‍ വിവരങ്ങള്‍ അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നുമാണെന്നും ചേതന്‍കുമാര്‍ പ്രതികരിച്ചു. താന്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും ഉന്നത സമൂഹത്തില്‍ നിന്നും സാമ്പത്തീകമോ സാമൂഹികമോ ലിംഗപരമായതോ ആയ ഒരു നീതി നിഷേധങ്ങള്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമാണ് പറയാന്‍ ശ്രമിച്ചതെന്നും ചേതന്‍ പ്രതികരിച്ചു.
വിദ്യാഭ്യാസം ലോകത്തെ മികച്ച ഇടമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സമൂഹത്തെ വിവേചനരഹിതമാക്കി മാറ്റുക എന്നതാണ് താന്‍ ലക്ഷ്യമിടുന്നതെന്നും പഠനത്തിനായി അംബേദ്ക്കറിന്റെയും പെരിയോറിന്റെയും ജോലികള്‍ പൊതുമണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതാണെന്നും താരം പറയുന്നു. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യത്തോട് കൃത്യമായി ശബ്ദം ഉയര്‍ത്തിയിട്ടുള്ള താരമാണ് ചേതന്‍. ചലച്ചിത്ര രംഗത്തെ ജാതി വിവേചനങ്ങൾക്കെതിരെയും വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരേയും താരത്തിന്റെ ട്വീറ്റുകള്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ പുതിയ ട്വീറ്റിനും സമൂഹമാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്. നേരത്തേ മറ്റൊരു വിഡിയോയിലും സമാന വിമര്‍ശനം ചേതന്‍ നടത്തിയിരുന്നു.
‘‘ബസവേശ്വരന്റെയും ബുദ്ധന്റെയും ആദർശങ്ങൾ ഇല്ലായ്മ ചെയ്യുകയാണ് ആയിരം വര്‍ഷമായി ബ്രാഹ്മണിസം ചെയ്യുന്നത്. 2,500 വർഷങ്ങൾക്കു മുമ്പ് ബ്രാഹ്മണിസത്തിനെതിരെ പോരാടിയ ബുദ്ധനെ ബ്രാഹ്മണിസം വിഷ്ണുവിന്റെ ഒൻപതാം അവതാരമാക്കി. ബ്രാഹ്മണിസത്തിന്റെ ഗൂഢതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് 1956ൽ ബുദ്ധമാർഗം സ്വീകരിച്ചയാളാണ് അംബേദ്ക്കർ. ബുദ്ധൻ വിഷ്ണു അവതാരമല്ല, അത്തരത്തിലുള്ള വാദം നുണയും ബുദ്ധിശൂന്യതയുമാണെന്നും അംബേദ്ക്കർ പറയുന്നു.’’ എന്നായിരുന്നു ചേതന്‍ കുറിച്ച അഭിപ്രായം.






