
ചെന്നൈ: എഐഎഡിഎംകെ വിമതനേതാവ് വി.കെ. ശശികലയുമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെ ഒമ്പതുപേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇവരെ പുറത്താക്കിയതായും ഇവരുമായ ഒരു തരത്തിലുമുള്ള ബന്ധം പുലര്‍ത്തരതെന്നും പാര്‍ട്ടിയുടെ കോ ഓര്‍ഡിനേറ്റര്‍ മാരായ ഒ പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
സേലം, കള്ളക്കുറിച്ചി, തൂത്തുക്കുടി ജില്ലകളില്‍ നിന്നുള്ള നേതാക്കളാണ് പുറത്താക്കപ്പെട്ടവര്‍. എഐഎഡിഎംകെയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായി ഇവര്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സംസാരിച്ചത്. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള അവകാശവാദത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായിരുന്നു ടെലഫോണ്‍ സംഭാഷണത്തില്‍ നടത്തിയത്.
ലോക്ഡൗണിന് ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്താന്‍ ശശികല തോക്ക് മിനുക്കുകയാണെന്ന സൂചനകളാണ് ഈ സംഭാഷണം എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് ഇവര്‍ ശപഥം ചെയ്യുകയും എംജി ആര് മരണപ്പെട്ടതിന് പിന്നാലെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മിലുള്ള മത്സരവും ജയലളിത പാര്‍ട്ടി പിടിച്ചെടുത്തതുമെല്ലാം ഫോണ്‍ സംഭാഷണത്തില്‍ ശശികല അനുസ്മരിക്കുകയും ചെയ്തിരുന്നു.
തിരിച്ചുവരവില്‍ ശശികല പാര്‍ട്ടിയുടെ താഴ്ന്ന ഘടകത്തിലും മദ്ധ്യ ഘടകത്തിലും എത്താനുള്ള ശ്രമമാണ് നടത്തുന്നത്. കോവിഡിനും ലോക്ഡൗണിനും പിന്നാലെ ചെന്നൈയിലെ ജയലളിത മെമ്മോറിയല്‍ സന്ദര്‍ശിക്കുമെന്ന് ഇവര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ ജയിലിലേക്ക് പോകും മുമ്പാണ് ഇവര്‍ ഇതിന് മുമ്പ് മെമ്മോറിയല്‍ സന്ദര്‍ശിച്ചത്. ഈ സമയത്ത് തന്നെ ഒതുക്കാന്‍ വേണ്ടി നടന്ന ഗൂഡാലോചന, തകര്‍ക്കാനും പ്രതികാരം ചെയ്യുമെന്ന് ഇവര്‍ പ്രതിജ്ഞ എടുത്തിരുന്നു.
ജനുവരി 27 നാണ് 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ നാലു വര്‍ഷം തടവുശിക്ഷ അനുഭവിച്ച ശേഷം പുറത്തുവന്നത്. എന്നാല്‍ വിക്ടോറിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കായി പോകുകയും ചെയ്തിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍ മെന്നപ്പെട്ട സ്വീകരണമായിരുന്നില്ല കിട്ടിയത്്. തുടര്ന് മാര്‍ച്ച് 3 ന് തന്റെ നിലപാട് മാറ്റുകയും താല്‍ക്കാലികമായി രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഡിഎംകെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ യെ തോല്‍പ്പിച്ചതോടെ മാര്‍ച്ച് 24 ന് ഇവരെ തിരികെ പാട്ടിയില്‍ എടുക്കുമെന്നതിന്റെ സൂചന പനീര്‍ശെല്‍വം നല്‍കുകയായിരുന്നു. എന്നാല്‍ ഇ പളനിസ്വാമി ഇപ്പോഴും ശക്തമായ എതിര്‍പ്പിലാണ്. എഎംഎംകെ നേതാവ് ടിടിവി ദിനകരനുമായുള്ള സഖ്യം ഇ പളനിസ്വാമി നിരസിക്കുന്നു.






