
തിരുവനന്തപുരം : കുണ്ടറ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഇടപെട്ടിട്ടില്ലെന്നു പോലീസിന്റെ പ്രാഥമികവിലയിരുത്തല്‍. പ്രഥമദൃഷ്ട്യാ, മന്ത്രിക്കെതിരേ കേസെടുക്കാന്‍തക്ക കുറ്റകൃത്യമില്ലെന്ന അനൗപചാരിക നിയമോപദേശം പോലീസിനു ലഭിച്ചു. ഔദ്യോഗികമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്നു നിയമോപദേശം തേടാനും തീരുമാനം.
വിവാദശബ്ദരേഖ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. കേസ് നല്ലനിലയില്‍ അവസാനിപ്പിക്കണമെന്നാണു മന്ത്രി സംഭാഷണത്തില്‍ ആവശ്യപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ല. പരാതിക്കാരിയുടെ പിതാവായ, സ്വന്തം പാര്ട്ടിക്കാരനോടാണു മന്ത്രി സംസാരിച്ചത്. ആ സമയത്തു പരാതിയില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ, പീഡനക്കേസ് ഒതുക്കാനായി സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു കരുതാനാവില്ലെന്നാണു നിയമോപദേശം. ശാസ്താംകോട്ട അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കാണ് അന്വേഷണച്ചുമതല. 14 ദിവസത്തിനുള്ളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കാനാണു ഡി.ജി.പിയുടെ നിര്‍ദേശം. യുവതിയുടെ പരാതിയില്‍ കുറ്റകൃത്യം നടന്ന തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ല.
അതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടിവരും. സംഭവം നടന്നതായി ആരോപിക്കപ്പെടുന്ന ഗംഗാ ഹോട്ടലിലെ സി.സി. ടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. പരാതിയില്‍ ഒരുവരി മാത്രമാണു പീഡനത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ബാക്കിയെല്ലാം രാഷ്ട്രീയകാര്യങ്ങളാണെന്നുമാണു പോലീസ് നിലപാട്.
എസ്. നാരായണ്‍






