
കൊച്ചി : സൂര്യനെല്ലി പീഡനക്കേസില്‍ ഒന്നാംപ്രതി ധര്മ്മരാജന് ഒരു കാരണവശാലും ഇടക്കാല ജാമ്യം അനുവദിക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കോവിഡ് കാലമായതിനാല്‍ ജയിലില്‍ കഴിയുന്നതു സുരക്ഷിതമല്ലെന്നു കാണിച്ച് ധര്മ്മരാജന് നല്കിയ ഹര്‍ജിയിലാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചപ്പോള്‍ ഒളിവില്‍ പോയ ധര്‍മ്മരാജനെ വീണ്ടും പിടികൂടി ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇതും കേസിന്റെ സ്വഭാവവും കണക്കിലെടുക്കണം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ധര്‍മ്മരാജനെ താമസിപ്പിച്ചിരിക്കുന്ന സെല്ലിലോ പരിസരത്തോ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമുള്ള മാനദണ്ഡമനുസരിച്ച് പരമാവധി തടവുകാര്‍ക്കു കോവിഡ് കാലത്തു പരോള്‍ അനുവദിച്ചിട്ടുമുണ്ട്. നിലവില്‍ ജയിലില്‍ തിരക്കൊട്ടുമില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടാനാണു പ്രതി ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
1996-ല്‍ ഇടുക്കി സൂര്യനെല്ലിയില്‍നിന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്നേഹം നടിച്ചു തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്നുള്ള 40 ദിവസം ലൈംഗികമായി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തെന്നാണു കേസ്. വിചാരണയ്ക്കിടെ ധര്മ്മരാജന് ഒളിവില്‍പോയി.
കര്‍ണാടകയിലെ പാറമടയില്‍ തൊഴിലാളിയായി ജീവിക്കവേ 2000 സെപ്റ്റംബര്‍ 17-നു പിടിയിലായി. ഇതിനിടെ മറ്റു പ്രതികളുടെ വിചാരണ നടത്തിയിരുന്നു.
പിടിയിലായ ധര്‍മ്മരാജനെ പ്രത്യേക കോടതി വിചാരണ നടത്തി 2002-ല്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2005 ജനുവരിയില്‍ ഹൈക്കോടതി 35 പ്രതികളെ വെറുതേ വിട്ടെങ്കിലും ധര്‍മ്മരാജനെ കുറ്റക്കാരനെന്നു വിധിച്ചു. ശിക്ഷ അഞ്ചു വര്‍ഷമായി കുറയ്ക്കുകയും ചെയ്തു. അഞ്ചുവര്‍ഷം വെറുംതടവിനു ശിക്ഷിക്കപ്പെട്ട ധര്മ്മരാജന് പിന്നീടു പരോളിലിറങ്ങുകയും വീണ്ടും ഒളിവില്‍ പോവുകയുമായിരുന്നു. സുപ്രീംകോടതിയുടെ പുനഃപരിശോധനാ നിര്‍ദേശത്തിനുശേഷം ധര്മ്മരാജന് 2013 ഫെബ്രുവരിയിലാണു വീണ്ടും പിടിയിലായത്.
പ്രതികളെ വെറുതെ വിട്ടതിനെതിരേ സര്‍ക്കാരും പെണ്‍കുട്ടിയും നല്കിയ അപ്പീലിലാണു കേസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയോടു സുപ്രീംകോടതി നിര്‍ദേശിച്ചത്. തുടര്‍ന്നു ധര്‍മ്മരാജന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
ജെബി പോള്‍






