
ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിലെ താരങ്ങളെ
അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സ്വർണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ നേടിയത്. ടോക്കിയോയിലാണ് ഇന്ത്യ ഏറ്റവും കൂടുതൽ ഒളിംപിക് മെഡലുകൾ നേടിയത്.
'ടോക്കിയോ 2020 അവസാനിക്കുമ്പോൾ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംഘത്തെ ഞാൻ അഭിനനന്ദിക്കുന്നു. മികച്ച നൈപുണ്യവും ടീംവർക്കും അർപ്പണബോധവുമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ അത്ലീറ്റുകളും ചാംപ്യനാണ്. മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ നേടിയ മെഡലുകൾ നമ്മുടെ രാഷ്ട്രത്തെ അഭിമാനിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതേസമയം, പുതിയ പ്രതിഭകൾ ഉയർന്നുവന്നു വരും കാലങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ഉണ്ടാകണം. അതിനു താഴെത്തട്ടില്നിന്നു തന്നെ കായിക വിനോദങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനം തുടരേണ്ട സമയമാണിത്.
ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ച് അതു നന്നായി സംഘടിപ്പിച്ച ജപ്പാനിലെ സർക്കാരിനും ജനങ്ങൾക്കും പ്രത്യേക നന്ദി. ഇങ്ങനെയൊരു കാലഘട്ടത്തിൽ വിജയകരമായി ഗെയിംസ് സംഘടിപ്പിച്ചതിലൂടെ ദൃഢമായ ഒരു സന്ദേശമാണ് നൽകിയിരിക്കുന്നത്. സ്പോർട്സിലൂടെ ലോകത്തെ എങ്ങനെ ഏകീകരിക്കാമെന്നും പ്രകടമാക്കി'– മോദി ട്വിറ്ററിൽ കുറിച്ചു.






