
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ദ്ധന്യത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. മന്ത്രാലയം നിയോഗിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്്. റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ചു.
മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് കുട്ടികളെയാണ്. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍, വെന്റിലേറ്ററുകള്‍, ആംബുലന്‍സ് പോലെുള്ള ഉപകരണങ്ങള്‍ എല്ലാം വലിയ എണ്ണം കുട്ടികളെ ചികിത്സയിക്കാന് കഴിയുന്ന വിധത്തില്‍ സജ്ജമായിരിക്കണം.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലുണ്ടായ രണ്ടാം തരംഗത്തെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമായിരിക്കും ഇത്തവണത്തേത് എന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. 20% രോഗികളും ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുന്നവരായിരിക്കും. ഇവരെ ആശപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത് അനിവാര്യമാണ്. കൂടുതല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് സൗകര്യമൊരുക്കണമെന്നും നിതി അയോഗ് ആരോഗ്യ വിഭാഗം മേധാവി വി.കെ പോള്‍ അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടുന്നു.
ജൂണില്‍ രാജ്യത്ത് സജീവ രോഗികള്‍ 18 ലക്ഷത്തില്‍ എത്തിയിരുന്നു. 10 സംസ്ഥാനങ്ങളിലാണ് രോഗികള്‍ കുതിച്ചുയര്‍ന്നത്. 21.74% പേര് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. 2.2% പേര് ഐ.സിയുവിലായിരുന്നു. മൂന്നാം തരംഗം നേരിടന്‍ 23,123 കോടി രൂപ വേണ്ടിവരുമെന്നും കുട്ടികളുടെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.






