
തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം പുറത്ത്. സംഭവം കണ്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ ഫോണ്‍ രേഖകളാണു പുറത്തുവന്നത്. ഇതു സംബന്ധിച്ച് വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളതു ഞെട്ടിക്കുന്ന വിവരങ്ങള്‍.
മരംമുറിക്കല്‍ കണ്ടെത്തിയ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ ആരോപണവിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന് എന്‍.ടി. സാജന്, പ്രതികളായ ആന്റോ അഗസ്റ്റിന്, സഹോദരന് റോജി അഗസ്റ്റിന്, മാധ്യമപ്രവര്ത്തകന് ദീപക് ധര്‍മ്മടം എന്നിവര്‍ ഒത്തുകളിച്ചെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാനകണ്ടെത്തല്‍. ആന്റോയും സാജനും തമ്മില്‍ നാലുമാസത്തിനിടെ ഫോണില്‍ ബന്ധപ്പെട്ടത് 86 തവണ. ദീപക്കും ആന്റോയും റോജിയും തമ്മില്‍ നാലുമാസത്തിനിടെ 107 തവണ വിളിച്ചെന്നതും ഗൂഢാലോചനയിലേക്കു വിരല്‍ചൂണ്ടുന്നു.
മുട്ടിലിലെ മരംമുറിക്കല്‍ പിടികൂടിയ സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യഭൂമിയിലെ മരംമുറിയില്‍ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പുള്ള സംഭവത്തിലാണ് അദ്ദേഹത്തിനെതിരേ പ്രതികളുമായി ചേര്‍ന്ന് സാജന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫെബ്രുവരി 15-നു സാജനും ആന്റോയും 12 തവണയായി ഒരുമണിക്കൂറിലേറെ ഫോണില്‍ സംസാരിച്ചു. ഫെബ്രുവരി 14-നും മേയ് 26-നുമിടയില്‍ വിളിച്ചത് 86 തവണ. സാജന്റെ സ്വന്തം നമ്പറില്‍നിന്നും ഔദ്യോഗിക നമ്പറില്‍നിന്നും ആന്റോയുമായി സംസാരിച്ചു.
മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ ഫെബ്രുവരി എട്ടിനു രജിസ്റ്റര്‍ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ആന്റോ സഹോദരങ്ങളെന്ന ബോധ്യത്തോടെയാണു സാജന്റെ സംഭാഷണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ദീപക്കും ആന്റോ സഹോദരങ്ങളും തമ്മില്‍ ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ 107 തവണ ഫോണില്‍ ബന്ധപ്പെട്ടു. മണിക്കുന്ന് മലയിലെ മരംമുറിക്കല്‍ സംബന്ധിച്ചു കേസെടുക്കാന്‍ ദീപക് ഫെബ്രുവരി 10-നു കോഴിക്കോട് ഫ്ളൈയിങ് സ്ക്വാഡ് ഡി.എഫ്.ഒയെ വിളിച്ചിരുന്നു. അതേദിവസം ആന്റോയും ദീപക്കും ഫോണില്‍ സംസാരിച്ചത് അഞ്ചുതവണ.
ആന്റോ നല്കിയ രേഖകളുടെ അടിസ്ഥാനത്തിലാണു സാജന് മണിക്കുന്ന് മലയിലെത്തിയത്. മുട്ടില്ക്കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടുണ്ടായിട്ടും സാജനെതിരായ നടപടി സ്ഥലംമാറ്റത്തിലൊതുങ്ങി. അട്ടിമറിയുടെ തെളിവുകള്‍ പുറത്തുവന്നിട്ടും പ്രതികളുമായി ഒത്തുകളിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടിലാണു സര്‍ക്കാര്‍.
വനംവകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപടിയെടുക്കാനാകില്ലെന്നാണു മന്ത്രിയുടെ നിലപാട്. സാജനും ദീപക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം സ്വദേശികളാണെന്നു ചൂണ്ടിക്കാട്ടിയാണു യു.ഡി.എഫും ബി.ജെ.പിയും ആരോപണങ്ങളുന്നയിക്കുന്നത്.






