
കൊല്ലം: വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
കേസിൽ മികച്ച അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത്.
അന്വേഷണം സംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. മകൾക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തിൽ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയിൽ ഉള്ളത്.






