
നയതന്ത്ര ചർച്ചകളേക്കാൾ ഉപരിയായി, ട്രംപും സംഘവും ബെയ്ജിംഗ് വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ കാട്ടിയ കടുത്ത സുരക്ഷാ മുൻകരുതലുകളാണ് ഇപ്പോൾ ആഗോളതലത്തിൽ വാർത്തയായിരിക്കുന്നത്.
ചൈനീസ് അധികൃതർ ഔദ്യോഗികമായി നൽകിയ ഉപഹാരങ്ങളും സ്മരണികകളും ഉൾപ്പെടെ 'ചൈനീസ് നിർമ്മിതമായ' ഒരൊറ്റ വസ്തു പോലും ട്രംപിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ കയറ്റാൻ യുഎസ് സുരക്ഷാ വിഭാഗം അനുവദിച്ചില്ല. വിമാനത്തിന്‍റെ പടവുകൾക്ക് താഴെ വെച്ചിരുന്ന ചവറ്റുക്കുട്ടയിലേക്ക് വൈറ്റ് ഹൗസ് ജീവനക്കാരും അമേരിക്കൻ മാധ്യമപ്രവർത്തകരും തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളെല്ലാം പരസ്യമായി വലിച്ചെറിയുകയായിരുന്നു.
ചൈനീസ് അധികൃതർ നൽകിയ ബാഡ്ജുകൾ, മൊമെന്‍റോകൾ, പ്രസ് ക്ഷണക്കത്തുകൾ, താൽക്കാലിക ഫോണുകൾ എന്നിവയെല്ലാം ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടു. ചൈനയുടെ ഭാഗത്തുനിന്നുള്ള ചാരപ്രവർത്തനവും ഡിജിറ്റൽ നിരീക്ഷണവും പൂർണ്ണമായി പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് ഈ കടുത്ത നടപടി. ചൈനയിൽ നിന്നുള്ള ഒരു വസ്തുവും വിമാനത്തിൽ കയറ്റരുതെന്ന കർശന നിർദ്ദേശമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസിന് നൽകിയിരുന്നത്.






