
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം കാര്‍ മരത്തിലിടിച്ച് മിസ് സൗത്ത് ഇന്ത്യയും മുന്‍ മിസ് കേരളയുമായ അന്‍സി കബീര്‍, മുന്‍ മിസ് കേരള റണ്ണറപ് അഞ്ജന ഷാജന്, ഇവരുടെ സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവര്‍ മരിച്ച സംഭവത്തില്‍ ഇവരെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു ചോദ്യം ചെയ്യലിനു പാലാരിവട്ടം പൊലീസിനു മുന്‍പാകെ ഹാജരായി. അപകടത്തിന് ശേഷം ഇയാള്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയെ വിളിച്ചതായും മൊഴി നല്‍കിയിരുന്നു. അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കാന്‍ പറയുന്നതിനാണ് പിന്തുടര്ന്നതെന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ഇതിനിടെ, ഹോട്ടലിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയരുന്നത്. ഇവിടെ പതിവായി ലഹരിവിരുന്നുകള്‍ നടന്നിരുന്നതായി പ്രദേശവാസികളും പറയുന്നു. പ്രദേശത്തെ രാഷ്ട്രീയക്കാര്‍ പോലും ഇവര്‍ക്കെതിരെ പ്രതികരിക്കാത്തത് ഹോട്ടല്‍ ഉടമയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്നാണ് ആരോപണം. അപകടം നടന്ന ദിവസത്തെ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യഥാര്‍ഥ ഡിവിആര്‍ മാറ്റി മറ്റൊരു ഡിവിആര്‍ ആണു പൊലീസിനു നല്‍കിയത്. ഹോട്ടലുടമ ഒളിവിലാണ്.
കംപ്യൂട്ടറിന്റെ പാസ്വേഡും ജീവനക്കാര്‍ നല്‍കിയില്ല. ഈ ദിവസത്തെ ദൃശ്യങ്ങള്‍ റെക്കോര്‍ഡു ചെയ്ത ഡിവിആര്‍ ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്നു നശിപ്പിച്ചതായും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇവയെല്ലാം സംശയത്തിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. ഹോട്ടലില്‍ വൈകി മദ്യം വിളമ്പിയതിന്റെ പേരില്‍ അപകടത്തിനു പിന്നാലെ തന്നെ എക്സൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.






