
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ധനവില വർധിച്ചതിൻ്റെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് യോജിക്കാൻ സർക്കാർ തീരുമാനിച്ചത്. ബസ് ഉടമകളുടെ ആവശ്യങ്ങൾ അതേപടി അംഗീകരിക്കാനാവില്ലെന്നും സാധകരണക്കാർക്കും വിദ്യാർത്ഥികൾക്കും അമിത ഭാരമില്ലാതെ എങ്ങനെ നടപ്പിലാക്കാം എന്നതാണ് സർക്കാർ ആലോചിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പുതിയ ബസ് ചാര്‍ജ് എന്നു മുതൽ നിലവിൽ വരണമെന്ന് ഉടൻ തീരുമാനമെടുക്കും.
മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 ആയി ഉയര്‍ത്തണമെന്നും കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയില്‍ നിന്ന് 1 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം. വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാര്‍ജ് 1 രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനം ആക്കുക, കൊവിഡ് കഴിയുന്നതുവരെ ടാക്സ് ഒഴിവാക്കുക എന്നിവയാണ് സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. ടാക്സ് ഒരു ക്വാട്ടർ ഒഴിവാക്കുകയും ഡിസംബർ 31വരെ സമയം നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.






