
കൊച്ചി : കെ- റെയില്‍ കേരളത്തെ രണ്ടു ഭാഗമാക്കി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശുദ്ധപൊള്ളത്തരമാണെന്ന് മെട്രോമാന് ഡോ. ഇ. ശ്രീധരന്. ഭൂനിരപ്പിലൂടെ കെ റെയില്‍ പോകുന്നിടത്തെല്ലാം തറനിരപ്പില്‍നിന്ന് ഏഴടിയെങ്കിലും ഉയരത്തില്‍ മതില്ക്കെട്ടുണ്ടാകും. ഇത് സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിനു കാരണമാകും. നീര്‍ച്ചാലുകള്‍ കെട്ടിയടയ്ക്കപ്പെടും. സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെടുന്നതോടെ വെള്ളക്കെട്ടു രൂപപ്പെടുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കെ- റെയില്‍ വേലികെട്ടി തിരിച്ചുനിര്‍ത്താന്‍ കഴിയുന്നതല്ല. മൃഗങ്ങളും മറ്റും വേലിയെ മറികടക്കും. അതുകൊണ്ട് കോണ്‍ക്രീറ്റ് ഭിത്തികളോ കരിങ്കല്‍ മതിലുകളോ കെട്ടിപ്പൊക്കാതെ കെ റെയിലിനെ സംരക്ഷിക്കാന്‍ പറ്റില്ല. നിലവില്‍ വെള്ളക്കെട്ടിലാകുന്ന കുട്ടനാടിന്റെ ഗതിയാകും ഭാവിയില്‍ കേരളമൊട്ടാകെ ഉണ്ടാകുക. ഏകദേശം 393 കിലോമീറ്ററാണു കെ- റെയില്‍ തറനിരപ്പിലൂടെ പോകുന്നത്. 800 റെയില്‍വേ ഓവര്‍ബ്രിഡ്ജും അണ്ടര്‍പാസും വേണ്ടിവരും ഓരോന്നിനും 20 കോടിയോളം രൂപ ചെലവാകുമെന്നു കണക്കാക്കിയാല്‍ അതിനു മാത്രമായി 16000 കോടി വേണ്ടിവരും. ഇപ്പോഴത്തെ എസ്റ്റിമേറ്റില്‍ ഈ ചെലവ് ഉള്പ്പെടുത്തിയിട്ടില്ലാത്തതു ദുരൂഹമാണ്. ഇതിനു മാത്രമായി കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടകാര്യവും ഡി.പി.ആറില്‍ (വിശദമായ പദ്ധതി റിപ്പോര്‍ട്ട്) പറയുന്നില്ല.
പത്തില്പരം സുപ്രധാന പദ്ധതികളുടെ ഡി.പി.ആര്. തയാറാക്കുകയും അത് പൊതുസമക്ഷം വയ്ക്കുകയും ചെയ്ത അനുഭവത്തിലാണു താനിതു പറയുന്നതെന്നു ശ്രീധരന് വ്യക്തമാക്കി. തന്റെ എല്ലാ ഡി.പി.ആറുകളും പൊതുസമക്ഷം വച്ച് അംഗീകരിച്ച ശേഷമാണു നടപ്പാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കെ- റെയിലിന്റെ ഡി.പി.ആര്. പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.






