
ബാലരാമപുരം: യജമാനനെയും കാത്ത് നായ് ബാങ്കിന്റെ മുന്നില് നിലയുറപ്പിച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. ഉടമ ഉപേക്ഷിച്ചതാണോ അതോ വഴിതെറ്റി ബാങ്കിലെത്തിയതാണോ എന്നറിയില്ല, വീട്ടിൽ വളർത്തിയിരുന്ന നായ് ഇപ്പോൾ ബാങ്കിന്റെയും എ.റ്റി.എം കൗണ്ടറിന്റെയും കാവൽ ഏറ്റെടുത്തിരിക്കുകയാണ്.
ബാങ്കിന് മുന്നിൽ നായ് കാവൽക്കാരനാണെങ്കിലും ബാങ്കിലെത്തുന്നവർക്ക് തലവേദനയായതോടെ ബാങ്ക് ഉദ്യോഗസ്ഥർ കാവൽക്കാരനെ മാറ്റാനുള്ള തയാറെടുപ്പിലാണ്. നായയോട് ജീവനക്കാർക്ക് പ്രിയമാണെങ്കിലും ബാങ്കിലെത്തുന്നവർക്ക് പലപ്പോഴും തടസ്സമാകുന്ന തരത്തിലാണ് നായ് ബാങ്കിന്റെ കവാടം കൈയടക്കിയിരിക്കുന്നത്.
മൂന്ന് മാസം മുമ്പ് ബാലരാമപുരം ഫെഡറൽ ബാങ്കിന് മുന്നിലെത്തി നിലയുറപ്പിച്ച നായ് പിന്നീട് ബാങ്കിന്റെ എ.റ്റി.എം മെഷീന്റെ കാവൽക്കാരനായി. ശൗര്യത്തോടെയുള്ള കിടപ്പുകാണുമ്പോൾ പലരും ഭയത്തോടെയാണ് ബാങ്കിൽ കയറുന്നത്. എന്നാൽ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.
ഒരുമാസം മുമ്പ് ബാങ്കിലെ ജീവനക്കാരി നായുടെ സംരക്ഷണമേറ്റെടുത്ത് നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടു പോയി ഭക്ഷണം നൽകി സംരക്ഷിച്ചെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും ബാങ്കിന് മുന്നിലെത്തി. ഉടമയെത്തുന്നതും പ്രതീക്ഷിച്ചുള്ള കിടപ്പിലാണ് നായയെന്നാണ് പലരും പറയുന്നത്.






