
കര്‍ണാടകയില്‍ തീപ്പൊരി പോലെ കത്തിക്കയറുന്ന ഹിജാബ് വിഷയത്തില്‍ പുതിയ പുതിയ പ്രതികരണങ്ങള്‍ പല ഭാഗത്തു നിന്നും വരുന്നുണ്ട്. ഹിജാബ് വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ഒരു പ്രസ്താവന നടത്തിയിരുന്നു. ‘‘ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം. ബിക്കിനിയോ, ഹിജാബോ, ജീന്‍സോ… വസ്ത്രം എന്തും ആയിക്കൊള്ളട്ടെ, അത് തീരുമാനിക്കേണ്ടത് സ്ത്രീകൾ ആണ്’ എന്നായിരുന്നു ഉഡുപ്പി സ്കൂളിലെ ഹിജാബ് പ്രശ്നത്തില്‍ പ്രിയങ്ക നടത്തിയ പ്രസ്താവന. എന്നാല്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടിയും മാണ്ഡ്യയിൽ നിന്നുള്ള ലോക്സഭാ എംപിയുമായ സുമലത അംബരീഷ്. ‘‘ബിക്കിനി സ്വിമ്മിംഗ് പൂളിലാകാം, സ്കൂളിലേക്ക് പറ്റില്ല’’ എന്ന് പറഞ്ഞാണ് സുമലത വിഷയത്തിൽ തുറന്നടിച്ചത്.
‘‘കർണാടകയിൽ കത്തിപ്പടരുന്ന ഈ ഹിജാബ് വിവാദം അനാവശ്യമാണ്. ഓരോ സ്കൂളിലെയും ഡ്രസ് കോഡ് വിദ്യാര്‍ത്ഥികള്‍ അനുസരിക്കണം. ചെറുപ്പക്കാരും നിഷ്കളങ്കരും മതിപ്പുളവാക്കുന്നവരുമായ മനസ്സുകളെ വിഷലിപ്തമാക്കാൻ ഇവിടെ ധാരാളം പേര് രാഷ്ട്രീയം കളിക്കുന്നു. അനുഭവങ്ങള്‍ വളരെ പെട്ടെന്ന് പതിയുന്ന മനസ്സുകളുള്ള വിദ്യാര്‍ത്ഥികളുടെ മേല്‍ വിഷം പുരട്ടാന്‍ വേണ്ടിയാണ് ഈ രാഷ്ട്രീയം കളിക്കുന്നത്. നിങ്ങൾ ബീച്ചിലോ കുളത്തിലോ ബിക്കിനി ധരിക്കുക, സ്കൂളിൽ നിങ്ങൾ അത് ധരിക്കാന്‍ പാടില്ല. എല്ലാ സ്കൂളുകളിലും ഉള്ള ഡ്രസ് കോഡ് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ടതാണ്.
ആ പ്രത്യേക കോളേജിനോ സ്കൂളിനോ തുടക്കം മുതൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ഈ പ്രശ്നം ഇപ്പോൾ മാത്രം ഉയർന്നത്? ആരാണ് വിദ്യാർത്ഥികളുടെ ഭാവിയുമായി കളിക്കുന്നത്? ’’ എന്നിങ്ങനെയുള്ള ചോദ്യങ്ങളും സുമലത ചോദിച്ചു.
ഹിജാബ് പ്രശ്നത്തില്‍ ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജിലടക്കം വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചും കാവി ഷാള്‍ അണിഞ്ഞും സംഘം തിരിഞ്ഞായിരുന്നു സംഘര്‍ഷം. പരസ്പരം കല്ലേറും മുദ്രാവാക്യം വിളിയും ആയതോടെ കോളേജിനകത്ത് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്ക് വ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉഡുപ്പിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.




