പാതിയില്‍ മുറിഞ്ഞുപോയ പ്രണയ നിമിഷങ്ങളെ ഓര്‍മകളുടെ റീലുകളിലേക്ക് വീണ്ടും കൊണ്ടുവരികയാണ് മലയാളി യുവത്വം. നഷ്ട പ്രണയത്തെ ഒരു വിങ്ങലോടെ എങ്കിലും ഓര്‍ക്കാന്‍ പ്രേരിപ്പിച്ചതാകട്ടെ വിനീത് ശ്രീനിവാസന് ചിത്രം 'ഹൃദയവും'. പൂര്‍വ കാമുകിക്കൊപ്പം സിനിമ കാണാന്‍ പോയ കഥ പറയുകയാണ് അനീഷ് ഓമന രവീന്ദ്രന്.
പോസ്റ്റിന്റെ പൂര്‍ണരൂപം,
ഇന്നലെ രാത്രി വാട്സ്ആപ്പിൽ ഒരു അപ്രതീക്ഷിത മെസ്സേജ് വന്നു.
ഹായ്, സുഖം ആണോ?
നി ഇപ്പോൾ നാട്ടിൽ ഉണ്ടോ?
-ഇതായിരുന്നു ആ മെസ്സേജ്.
കാലം ഒത്തിരി കടന്നു പോയെങ്കിലും ഞാൻ ആ നമ്പർ ഒരിക്കലും മറന്നിരുന്നില്ല.
സുഖം, ഞാൻ ഇപ്പോൾ തിരുവനന്തപുരം ഉണ്ട്. ഞാൻ മറുപടി നൽകി.
നി ഇപ്പോൾ തിരുവനന്തപുരം ആണോ?
അതേ, ഞാൻ ഇവിടെ തന്നെ ഉണ്ട്.
ഇങ്ങനെ സംസാരം നീണ്ടു പോയി. സംസാരത്തിനിടയിൽ ഇവിടെ എല്ലാവരും ഹൃദയം കണ്ടു.
അനീഷ് നമുക്ക് ഒരുമിച്ച് തീയേറ്ററിൽ ഹൃദയം കാണമോ?
തീർച്ചയായും കാണാം. നമുക്ക് നാളെത്തന്നെ പോകാം. നമുക്ക് എവിടെ വച്ചു കാണാം? ഞാൻ ചോദിച്ചു.
പാളയത്ത് ഉള്ള പബ്ലിക് ലൈബ്രറയിൽ കാണാം. രാവിലെ 9 മണിക്ക്. മെസ്സേജ് അവിടെ അവസാനിച്ചു.
രാവിലെ 9 മണിക്ക് തന്നെ ഞാൻ ലൈബ്രറയിൽ എത്തി. ഇടതു വശത്തുള്ള മലയാളം വിഭാഗത്തിൽ വച്ചു ഞങ്ങൾ കണ്ടുമിട്ടി.
ശരീരത്തിലെ മുഖം മാത്രം പുറത്തു കാണാം. നരച്ച നീലനിറത്തിൽ ഉള്ള വസ്ത്രം അവളുടെ ശരീരത്തെയും മറച്ചിരിക്കുന്നു. പക്ഷെ ഇപ്പോഴും ആ കണ്ണുകളിൽ പഴയതിളക്കം കണമായിരുന്നു. എന്റെ നോട്ടം ആ കഴുത്തിലെ കൊന്തയിൽ ആയിരുന്നു.
കുറച്ചു നേരത്തെ സംസാരത്തിന് ശേഷം. എന്താ ഇനി പരിപാടി?ഹൃദയം കാണണ്ടേ? ഞാൻ ചോദിച്ചു.
വേണം, പുഞ്ചിരിയോടെ തലയാട്ടി.
"കർത്താവിന്റെ മണവാട്ടി ആയി നി എന്നോടൊപ്പം ഹൃദയം കാണാൻ വരണ്ട. പഴയ എന്റെ ഹൃദയം ആയി വന്നാൽ മതി". ഞാൻ തമാശ രൂപേണ പറഞ്ഞു.
നമുക്ക് പൊത്തിസിൽ പോയി നിനക്ക് മാറാൻ കുറച്ചു വസ്ത്രം വാങ്ങാം. അതും ഇട്ടു സിനിമ കാണാം. സിനിമക്ക് ശേഷം വീണ്ടും തിരികെ തിരുവസ്ത്രത്തിലേക്ക്.. ഞാൻ പറഞ്ഞു.
അവൾ പുഞ്ചിരിയോടെ കയ്യിൽ കരുതിയിരുന്ന കവർ എന്നെ കാണിച്ചു. വസ്ത്രം എന്റെ കയ്യിൽ ഉണ്ട്. അവൾ പറഞ്ഞു.
എങ്കിൽ ഇവിടുത്തെ ബാത്റൂമിൽ നിന്നും തന്നെ ചെയ്ഞ്ച് ചെയു. പത്തുമിനിറ്റിനുള്ളിൽ വസ്ത്രം മാറി തിരികെ വന്നു. ലൈബ്രറയിൽ നിന്നും പുറത്തിറങ്ങി, ഒരു ഓട്ടോ പിടിച്ചു നേരെ പോയത് ശ്രീ പദ്മനാഭ തിയേറ്ററിൽ.
രണ്ടു ടിക്കറ്റ് എടുത്തു. അകത്തുകയറി. സിനിമ കണ്ടു. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങളുടെ കൈകൾ കോർത്തുപിടിച്ചിരിക്കുകയായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ജീവിതം ഒരു 10 വർഷം പിന്നിലേക്ക് സഞ്ചരിച്ചത് പോലെ തോന്നി.
സമയം രണ്ടു മണി. നമുക്ക് എന്തേലും കഴിക്കാമോ? ഞാൻ ചോദിച്ചു.
നൂറുവട്ടം സമ്മതം. പത്തുവർഷം ആയി ഞാൻ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിട്ട്. ഓട്ടോ പിടിച്ചു നേരെ സാം സാം ഹോട്ടലിൽ എത്തി. നന്നായി ഭക്ഷണം കഴിച്ചു. അവസാനം സ്ഥിരമായി കഴികാറുള്ള ഐസ്ക്രീമും കഴിച്ചു.
പതിയെ കൈകോർത്തുപിടിച്ചു ലൈബ്രറയിലേക്ക് നടന്നു. അപ്പോഴും ഞാൻ ശ്രദിച്ചത്, മറുകൈയിൽ മുറുകെ പിടിച്ചിരിക്കുന്ന ആ തിരുവസ്ത്രത്തെ ആണ്. പതിയെ നടന്നു ലൈബ്രറയിൽ എത്തി.
അനീഷ് നമുക്ക് ഇവിടെ ഇരിക്കാമോ കുറച്ചു നേരം.
പിന്നെന്താ ഇരിക്കലോ? ഞാൻ പറഞ്ഞു.
കുറെ നേരം അങ്ങനെ തന്നെ ഇരുന്നു. ഒത്തിരി സംസാരിച്ചു. പഴയ അതേ കാമുകി കാമുകന്മാർ തന്നെ. അവളുടെ നോട്ടം വാച്ചിൽ എത്തി. ഞാൻ ചെറുതായി ഒന്നു ചിരിച്ചു.
നി പോയി വസ്ത്രം മാറിയിട്ട് വാ. ഞാൻ പറഞ്ഞു. അവൾ ബാഗും ആയി വസ്ത്രം മാറാൻ പോയി. കുറച്ചു നേരങ്ങൾക്ക് ശേഷം തിരുവസ്ത്രത്തിൽ വീണ്ടും ഞാൻ എന്റെ ഹൃദയത്തെ കണ്ടു.
കുറച്ചു നേരത്തെ സംസാരത്തിന് ശേഷം അവൾ പറഞ്ഞു, അനീഷ് എൻറെ കൂടെ അടുത്തുള്ള പള്ളിയിൽ വരുമോ?
വരല്ലോ. ഞാൻ പറഞ്ഞു.
ഞങ്ങൾ രണ്ടു പേരും നടന്നു അടുത്തുള്ള പള്ളിയിൽ എത്തി. അകത്തുകയറി. അവൾ നടന്നു അൽതരായുടെ മുന്നിൽ എത്തി മുട്ടുകുത്തി പ്രാർത്ഥിച്ചു. ഞാൻ എല്ലാം കണ്ടുകൊണ്ടു പുറകിൽ നിൽപ്പുണ്ടായിരുന്നു.
കുറച്ചു നേരങ്ങൾക്ക് ശേഷം, അവൾ എഴുന്നേറ്റു. പോകാമോ.?
പോകാം, ഞാൻ പറഞ്ഞു.
"ശെരി അനീഷ് ഞാൻ മെസ്സേജ് അയക്കാം." അവൾ പറഞ്ഞു നിറുത്തി.
ആ വാചകത്തിൽ എല്ലാം ഉണ്ടായിരുന്നു.
നിന്നോടോപ്പം ഒരു സിനിമ കാണാൻ കഴിയും എന്ന് ഞാൻ കരുതിയത് അല്ല. നന്ദി. നമ്മൾ വീണ്ടും കാണും. വരട്ടെ😊.
യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ ആണ് എനിക്ക് മനസിലായത്, പ്രണയത്തിന്റെ നഷ്ടം നികത്താൻ പറ്റാത്തത് ആണെന്ന്.😊😊😊
ഹൃദയം ടീമിന് നന്ദി. എന്റെ പ്രണയം തിരികെ തന്നതിന്.






