ന്യൂഡല്‍ഹി: രാജ്യം ഏറ്റവും ആകാംഷയോടെ നോക്കിയ ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം നേടി. ഈ നില തുടര്‍ന്നാല്‍ ഇരു സംസ്ഥാനത്തും ഇരുകക്ഷികളും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്.
യു.പിയിലെ 403 സീറ്റുകളില്‍ 336 ഇടത്ത് ലീഡ് നില വ്യക്തമാകുമ്പോള്‍ 220 ഇടത്ത് ബി.ജെ.പി ലീഡ് ചെയ്യുന്നു. 202 സീറ്റാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യം. സമാജ്വാദി പാര്‍ട്ടി 101 സീറ്റുകളിലും ബി.എസ്.പിയും കോണ്‍ഗ്രസും ആറിടത്തു വീതവും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നു. കര്‍ഷക സമരം നടന്ന ലഖിംപുര്‍ ഖേരി അടക്കം ബി.ജെ.പിയുടെ കീഴില്‍ അടിയുറച്ചു നില്‍ക്കുന്നുണ്ട്. പടിഞ്ഞാറന്‍ യു.പിയും കിഴക്കന്‍ യു.പിയും ബി.ജെ.പിക്കൊപ്പം നിന്നു.
പഞ്ചാബില്‍ 117ല്‍ 75 ഇടത്ത് എഎപിക്കാണ് ലീഡ്. കോണ്‍ഗ്രസ് 22 ഇടത്തും ശിരോമണി അകാലിദള്‍ 13 ഇടത്തും ബി.ജെ.പി അഞ്ച് സീറ്റിലും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയില്‍ ആകെയുള്ള 40ല്‍ 20 ഇടത്ത് ബി.ജെ.പി ലീഡ് നേടി. 21 സീറ്റുകള്‍ ലഭിച്ചാല്‍ ഭരണം ഉറപ്പിക്കാം. കോണ്‍ഗ്രസ് 10 സീറ്റിലും എഎപി രണ്ടിടത്തും മറ്റുള്ളവര്‍ രണ്ടിടത്തും ലീഡ് ചെയ്യുന്നു.
ലീഡ് നില വ്യക്തമായതോടെ പഞ്ചാബിലും യു.പിയിലും ആഹ്ളാദ പ്രകടനം തുടങ്ങി. പഞ്ചാബില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവത് മാന്റെ വീടിനു മുന്നില്‍ ജിലേബി ഉണ്ടാക്കി വിതരണം തുടങ്ങി. ചൂലുമായി എഎപി പ്രവര്‍ത്തകര്‍ തെരുവില്‍ ആഹ്ളാദപ്രകടനം നടത്തുകയാണ്.






