
തിരുവനന്തപുരം; കോംബോ ഓഫറിൽ ഷവർമയും ഷവായും കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. തുടർന്ന് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കട അടച്ചുപൂട്ടി.
ചിറയിൻകീഴ് കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള കടയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ഷവർമയും ഷവായും കഴിച്ചതെന്ന് നാട്ടുകാർ പറയുന്നു. സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സിഗ്നേച്ചർ ഡിഷസ് എന്ന സ്ഥാപനത്തിന്റെ കോംബോ ഓഫർ പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയതെന്നും ആരോപണമുണ്ട്.
ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും പഞ്ചായത്ത് ഓഫിസിലും പരാതി നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി കട അടച്ചുപൂട്ടി. മതിയായ അനുമതിയില്ലാതെയായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കടയ്ക്കാവൂർ, ആയാന്റെവിള, അഞ്ചുതെങ്ങ്, ഊട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവരാണ് ഛർദ്ദി, വയറിളക്കം എന്നിവയെ തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്.






