
താൻ ജീവിച്ചിരിക്കുമ്പോൾ ജോൺ പോളിന്റെ വേർപാട് കേൾക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നടൻ ഇന്നസെന്റ്. കാരണം അതിനേക്കാൾ എത്രയോ മുമ്പ് പോകേണ്ട ആളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനായി അകലെ നിന്ന് ഞാൻ കണ്ട ആളല്ല ജോൺ പോൾ. എന്റെ സുഹൃത്തായിരുന്നു. ഞാൻ അസുഖം വന്ന് കിടക്കുമ്പോൾ ഇടയ്ക്കിടെ ഫോൺ വിളിക്കും. നെടുമുടി വേണുവിന് സംസ്ഥാന പുരസ്കാരം കിട്ടിയ 'വിട പറയും മുമ്പേ' എഴുതിയത് ജോൺ പോൾ ആയിരുന്നു. മോഹൻ സംവിധാനം ചെയ്ത ചിത്രം നൂറ് ദിവസം ഓടി. ജോൺ പോളുമായി അന്ന് മുതലേയുള്ള ബന്ധമാണ്.
ഒരിക്കൽ അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞു ഭരതന് വേണ്ടി ഒരു സിനിമ എഴുതുന്നുണ്ട്. കാതോട് കാതോരം എന്നാണ് പേര്. ഇന്നസെന്റ് അതിൽ കപ്യാരായി അഭിനയിക്കണം എന്ന് ഞാൻ പറഞ്ഞു. എന്നെപ്പറ്റി ജോൺപോളിന് അറിയാം. എനിക്ക് നിർമാണവും ഒന്നുമല്ല. അഭിനയമാണ് താത്പര്യമെന്ന് അദ്ദേഹത്തിനറിയാം. അങ്ങനെയാണ് ഞാൻ ആ സിനിമയിൽ സിനിമയിൽ അഭിനയിച്ചത്.
വിധി എന്ന് പറയുന്നത് അതാണ്. ദൈവം തീരുമാനിക്കുന്നു, ചെയ്യുന്നു. നമുക്കിനി ചെയ്യാനുള്ളത് ആ നല്ല സുഹൃത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.






