
പത്തുകോടിയുടെ വിഷു ബംപർ അടിച്ച ഭാഗ്യശാലിയാരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ലോട്ടറി വില്പനക്കാരായ രംഗനും ഭാര്യ ജെസീന്തയും. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ വിറ്റ ടിക്കറ്റ് യാത്രക്കാർക്കോ ഡ്രൈവർമാർക്കോ ആയിരിക്കാം കിട്ടിയതെന്നാണ് ഇരുവരുടെയും ഊഹം. കേരളത്തിന് പുറത്തുള്ളവർക്കും അന്ന് ടിക്കറ്റ് നല്കിയിരുന്നെന്നും രംഗനും ജെസീന്തയും ഓർക്കുന്നു.
ആരുടെ കയ്യിലേക്കാണ് ഭാഗ്യം നൽകിയതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിലും ഭാഗ്യശാലിയെ ഒരുവട്ടമെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ഇവർക്ക്. കഴിഞ്ഞ എട്ടു വർഷമായി രാത്രി ഒന്നരമുതൽ വെളുപ്പിന് ആറുമണി വരെ സ്ഥിരമായി ലോട്ടറി വിറ്റിരുന്ന രംഗനും ജെസീന്തക്കും ചെറിയ ഭാഗ്യങ്ങൾ കൈമറിഞ്ഞ് പോയിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം ഇതാദ്യമായാണ്.
മുപ്പത് ടിക്കറ്റുകളാണ് ചൈതന്യ ലോട്ടറി സെന്ററിൽ നിന്നെടുത്തത്...പതിനാലാം തിയതിയെടുത്ത ടിക്കറ്റുകൾ പിന്നീടുള്ള രണ്ട് ദിവസങ്ങളിലാണ് വിറ്റു തീർത്തത്. എട്ടുവർഷത്തെ കഠിനാധ്വാനത്തിന്റെയും പ്രാർഥനകളുടെയും ഫലമാണ് ഈ ഭാഗ്യമെന്ന് ജെസീന്ത പറയുന്നു. ഭാഗ്യത്തിന്റെ ചെറിയൊരു ഭാഗം കിട്ടുമ്പോൾ ചെയ്ത് തീർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. ഹൃദ്രോഗിയായ ജെസീന്തക്കും കിടപ്പിലായ മകളുടെ ഭർത്താവിനും മികച്ച ചികിത്സ, സ്വന്തമായി ഒരു കച്ചവടം,ചെറിയൊരു വീട് അങ്ങനെ ആഗ്രഹങ്ങൾ നീളുന്നു. എയർപോർട്ടിൽ എത്തിയ യാത്രക്കാരോ ടാക്സിക്കാരോ ആവനാണ് സാധ്യത. കേരളത്തിന് പുറത്തേക്ക് പോകുന്നവർക്കും അന്ന് ടിക്കറ്റ് നല്കിയിരുന്നതിനാൽ ഭാഗ്യം കേരളം കടന്നുപോവാനും സാധ്യതയുണ്ട്.






