തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ മരവിപ്പിച്ചു. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥരെ മടക്കി വിളിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കി. 11 ജില്ലകളിലായി നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചാണ് ഉത്തരവിറങ്ങിയത്.
പദ്ധതിയുടെ സാമൂഹികാഘാത പഠനം ഇനി കേന്ദ്ര അനുമതിക്ക് ശേഷം മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. തുടര്‍ നടപടി റെയില്‍വേ ബോര്‍ഡ് അനുമതിക്ക് ശേഷം മതിയെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.
പദ്ധതിക്കുള്ള സര്‍വേ നടപടികള്‍ ആറു മാസം മുന്‍പ് നിര്‍ത്തിവച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് നിര്‍ത്തിവച്ച സര്‍വേ പിന്നീട് പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. മഞ്ഞക്കുറ്റിക്ക് പകരം ജിയോടാഗ് ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളില്‍ വലിയ ജനകീയ പ്രതിഷേധമാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്. സ്ഥലമുടകള്ക്കു നേരെയുണ്ടായ പോലീസ് നടപടിയും കേസുകളും സര്‍ക്കാരിനെയും ഇടതുമുന്നണിയേയും പ്രതിരോധത്തിലാക്കിയിരുന്നു. എന്തുസംഭവിച്ചാലും സില്‍വര്‍ ലൈന്‍ വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും ഇടതുമുന്നണിയുമാണ് സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നത്.






