
‘ഒടിയന്’ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകമനസ്സിലേക്ക് കുടിയേറിയ സംവിധായകനാണ് വി.എ ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീകുമാര്‍ വിശേഷങ്ങളും അഭിപ്രായങ്ങളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഒടിയനെ ഒടിവച്ച വിദ്വാനെ പരിചയപ്പെടുത്തുകയാണ് ശ്രീകുമാർ.
പാലക്കാടുള്ള തന്റെ ഓഫിസിനു മുന്നിൽ വച്ചിരുന്ന രണ്ട് ഒടിയൻ ശിൽപങ്ങളിൽ ഒന്നിനെ ഒരു കള്ളന് വീട്ടിലേക്ക് എടുത്തു കൊണ്ടു പോകുന്ന വീഡിയോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ശ്രീകുമാറിനോട് കള്ളൻ ഫോണിലൂടെ പറയുന്നത് താനത് കട്ടതാണെന്നാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ശ്രീകുമാര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
‘‘എല്ലാവർക്കും ഒരാകാംക്ഷ, ആ രസികൻ ആരാധകൻ ഒടിയനും കൊണ്ടു പോകുന്ന സീൻ കാണണമെന്ന്.
സിസിടിവി ക്യാമറയിൽ ആ ദൃശ്യങ്ങൾ കണ്ട് ഞങ്ങളെല്ലാം ചിരിച്ചു. ലാലേട്ടൻ ഫാനിന്റെ തമാശയും, എടുത്തു കൊണ്ടു പോയ കഷ്ടപ്പാടും, കൊണ്ടുപോയി എന്നു വിളിച്ചറിയിച്ച സത്യസന്ധതയും എല്ലാവർക്കും ഇഷ്ടപ്പെട്ടു...
ദേ പോകുന്നു ഒടിയൻ...😀’’ സിസിടിവി ദൃശ്യങ്ങള്‍ക്കൊപ്പം ശ്രീകുമാര്‍ കുറിച്ചത് ഇങ്ങനെയാണ്.
കഴിഞ്ഞ ദിവസം ഒടിയൻ ശിൽപം കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയെന്ന് പറഞ്ഞ് ശ്രീകുമാർ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
ഒരു ഒടിയൻ ആരാധകൻ ചെയ്ത പണി നോക്കൂ... 😀😀
ഞങ്ങളുടെ പുഷ് 360 ഓഫീസിനു മുന്നിൽ ഒടിയന്മാർ രണ്ടുണ്ട്. ഒടിയൻ സിനിമയുടെ പ്രചാരണത്തിനുണ്ടാക്കിയ ലാലേട്ടന്റെ ശിൽപങ്ങളിൽ രണ്ടെണ്ണം. ഈ ഒടിയന്മാരെ കാണാനും സെൽഫി എടുക്കാനുമെല്ലാം പലരും വരുന്നതാണ്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയൻ സന്ദർശകർ വർദ്ധിച്ചപ്പോൾ ഞങ്ങൾ കുറച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശിൽപം പ്രദർശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം... കഴിഞ്ഞ ഞായർ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതിൽ ഒരു ഒടിയനില്ല. അതിനു പിന്നാലെ ഫോണിൽ എത്തിയ മെസേജാണിത്...😀..’’ഇങ്ങനെ കുറിച്ചു കൊണ്ട് ഓഡിയോ സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘‘നാട്ടിൽ എനിക്കൊരു വിലയുമില്ല സാർ, അതുകൊണ്ടാണ് ഒടിയൻ പ്രതിമ എടുത്തുകൊണ്ട് വീട്ടിൽ വച്ചത്. നാട്ടിൽ ഒരു വിലയുണ്ടാക്കാൻ ചെയ്തതാണ്.’ സംവിധായകൻ ശ്രീകുമാർ പങ്കുവച്ച ഓഡിയോയില്‍ പറയുന്നതാണിത്.
എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളുമടക്കം പലരും കമന്റുകളിടുന്നുണ്ട്.






