
ബോളിവുഡില്‍ ഏറെ ആരാധകരുള്ള അഭിനേതാവാണ് സഞ്ജയ് ദത്ത്. വര്‍ഷങ്ങളായി സിനിമാമേഖലയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന താരം കൂടിയാണ് സഞ്ജയ് ദത്ത്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ കടന്നു വന്ന ഏറ്റവും സമ്മര്‍ദ്ദം പിടിച്ച കാലഘട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ കാൻസർ ദിനങ്ങളെ കുറിച്ചാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘‘ ചികിത്സ നടത്താൻ എനിക്ക് ആദ്യം താൽപ്പര്യമില്ലായിരുന്നു. കീമോ തെറാപ്പി ചെയ്യാൻ താൽപര്യമില്ലായിരുന്നെന്നും മരിക്കാനാണ് വിധിയെങ്കിൽ അങ്ങനെ തന്നെ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നു. 2020 ലായിരുന്നു എനിക്ക് ക്യാൻസർ ആണെന്ന് കണ്ടെത്തുന്നത്. പുറം വേദനയായിരുന്നു ആദ്യം അനുഭവപ്പെട്ടത്. പിന്നീട് ശ്വാസ തടസം അനുഭവപ്പെട്ടപ്പോൾ വേദന സംഹാരികൾ ഉപയോഗിച്ച് ചികിത്സിച്ചു. ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും കാൻസർ വാർത്തകൾ കൃത്യമായി പറഞ്ഞില്ല എന്നതാണ് കാര്യം. എന്റെ ഭാര്യയോ, എന്റെ കുടുംബമോ, സഹോദരിമാരോ, ആ സമയത്ത് എന്റെ ചുറ്റും ആരും ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കായിരുന്നു...
എന്റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞതിന് ശേഷം കീമോതെറാപ്പി എടുക്കുന്നതിനേക്കാൾ മരിക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടത്. എന്റെ ഭാര്യ ദുബായിലായിരുന്നു. അതിനാൽ പ്രിയ (സഹോദരി പ്രിയ ദത്ത്) എന്റെ അടുത്തേക്ക് വന്നു. പാരമ്പര്യമായി ക്യാൻസർ രോഗം അലട്ടുന്നു. അമ്മ നർഗീസും ആദ്യ ഭാര്യ റിച്ചാ ശർമയും കാൻസർ ബാധിച്ചായിരുന്നു മരിച്ചത്. അമ്മ പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചാണ് മരിച്ചത്. അതിനാൽ, ഞാൻ ആദ്യം പറഞ്ഞത്, എനിക്ക് കീമോതെറാപ്പി എടുക്കാൻ താൽപ്പര്യമില്ല എന്നാണ്.
എനിക്ക് കീമോതെറാപ്പിക്ക് താൽപ്പര്യമില്ലായിരുന്നു. മരിക്കാനാണ് വിധിയെങ്കിൽ ഞാൻ മരിക്കും. എനിക്ക് ചികിത്സ ആവശ്യമില്ലെന്ന് സഹോദരി പ്രിയയോട് പറഞ്ഞു...’’ സഞ്ജയ് ദത്ത് പറഞ്ഞു.
‘‘കൃത്യമായ ഓങ്കോളജിക്കായി മുൻനിര ഓങ്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ പങ്കെടുക്കാനും ക്യാൻസറിനെതിരായ എന്റെ യാത്രയെക്കുറിച്ച് സംസാരിക്കാനും ഈ അത്ഭുതകരമായ അവസരം ലഭിച്ചു ..’’ എന്ന് കുറിച്ചാണ് താരം ഇത് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
സഞ്ജയ് ദത്തിനെ കുറിച്ച് സംസാരിച്ച ഡോ സെവന്തി ലിമായെ പറഞ്ഞത്, ക്യാൻസർ തന്റെ മാനസികാരോഗ്യത്തെ ബാധിക്കാൻ താരം വിസമ്മതിച്ചെന്നും, കീമോതെറാപ്പി ദിവസങ്ങളിൽ പക്ഷേ വ്യായാമം ഉപേക്ഷിച്ചിട്ടില്ലെന്നുമാണ്.“അദ്ദേഹം ട്രെഡ്മില്ലിൽ രണ്ട് മണിക്കൂർ ചെലവഴിക്കും, കൂടാതെ ഡാഷ്ബോർഡിന്റെ ചിത്രങ്ങൾ പോലും അയയ്ക്കും.’’ എന്നാണ്. ‘‘മറ്റുള്ളവരെ സഹായിക്കാനാണ് തന്റെ യാത്ര പങ്കിടുന്നത്. പല ഘടകങ്ങൾ കാരണം ആളുകൾ ഇത് പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, എന്റെ കരിയറിന്റെ ചെലവിൽ ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ തിരഞ്ഞെടുത്തു, അതിനാൽ ആവശ്യമുള്ള ആളുകളെ സഹായിക്കാൻ എനിക്ക് കഴിയും...’’ തുറന്ന സംസാരത്തിനു പിന്നിലെ കാരണം താരം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. നിലവില്‍ കാന്‍സറില്‍ നിന്നും മുക്തി നേടി തന്റെ ചിത്രീകരണത്തിരക്കിലാണ് നടന് സഞ്ജയ് ദത്ത്. ഷംഷേരയായിരുന്നു സഞ്ജയ് ദത്ത് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.






