
ആയിരക്കണക്കിന് ഉക്രൈന് കുട്ടികള്‍ റഷ്യയുടെ കയ്യിലാണെന്നും ഇത് ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിര്‍ബന്ധിത നാടുകടത്തലാണെന്നും ഉക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സെഷന്റെ ഉദ്ഘാടന വീഡിയോ സന്ദേശത്തിലാണ് കുലേബ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ കടത്തിക്കൊണ്ടു പോവുന്നത് വംശഹത്യക്ക് തുല്യമാണ്. ഉക്രൈനിലെ കുട്ടികളെ മോഷ്ടിച്ചുവെന്നത് ഭയാനകമായ കുറ്റകൃത്യമാണെന്നും കുലേബ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഉക്രൈനിലെ യുദ്ധക്കുറ്റങ്ങളെയും സെഷനില്‍ അഭിസംബോധന ചെയ്തു.
യുഎസ് ഫെബ്രുവരി ആദ്യം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, റഷ്യയുടെ അധീനതയിലുള്ള ക്രിമിയയിലെയും റഷ്യയിലെയും പ്രദേശങ്ങളില്‍ കുറഞ്ഞത് 6,000 ത്തോളം ഉക്രേനിയന്‍ കുട്ടികളെയെങ്കിലും റഷ്യ പാര്പ്പിച്ചിട്ടുണ്ടാകുമെന്നാണ്. രാഷ്ട്രീയ പുനര്‍ വിദ്യാഭ്യാസമാണ് റഷ്യയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. 2022 ഫെബ്രുവരിയില്‍ ഉക്രൈനില്‍ അധിനിവേശം നടത്തിയത് മുതല്‍ ഇതുപോലെ 43 ക്യാമ്പുകളിലെങ്കിലും ഉക്രേനിയന്‍ കുട്ടികളെ പാര്‍പ്പിച്ചിട്ടുണ്ട് എന്ന് യേല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പറയുന്നു.
ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കും ഉക്രൈനിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ ആസൂത്രിതമായി നാടുകടത്തുന്നതിനെ ശക്തമായി അപലപിച്ചു. നമ്മുടെ കുട്ടികളെ നമ്മുടെ വീടുകളില്‍ നിന്നും കടത്തിക്കൊണ്ടു പോവുക, അവരുടെ കൂട്ടുകാരില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും വളരെ വളരെ അകലെയാക്കുക എന്നതിനേക്കാള്‍ നിന്ദ്യമായ മറ്റെന്തുണ്ട് എന്നാണ് അവര്‍ ചോദിച്ചത്. കെര്‍സണില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചപ്പോള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 15 കുട്ടികളെ കുറിച്ചും അവര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇതിലെ ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം ഒമ്പത് വയസ് മാത്രമാണ്. റഷ്യ കടത്തിക്കൊണ്ടുപോയിരിക്കുന്ന ഓരോ കുട്ടിയേയും വീട്ടിലെത്തിക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ല. കുട്ടികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ബെയര്‍ബോക്ക് പറഞ്ഞു






