
തുടര്‍ച്ചയായി മാനസീകപീഡനവും പരിഹാസവും ആരോപിച്ച് തമിഴ്നാട്ടിലെ ആദ്യ ദളിത് ഭിന്നലിംഗ വിഭാഗത്തില്‍ പെടുന്ന പോലീസുകാരി ആര്. നസ്രിയ പണിയുപേക്ഷിച്ചു. കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ക്ക് നല്കിയ രാജിക്കത്തില്‍ താന്‍ ദീര്‍ഘകാലമായി നേരിടുന്ന മാനസീക ശാരീരിക പീഡനങ്ങളെക്കുറിച്ചും പരിഹാസത്തെക്കുറിച്ചും നസ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്.
ഏതാനും വര്‍ഷം മുമ്പാണ് ഏറെ ഇഷ്ടപ്പെടുന്ന പോലീസ് ജോലിയില്‍ നസ്രിയ ചേര്‍ന്നത്. തമിഴ്നാട് പോലീസിലെ രണ്ടാമത്തെ ഭിന്നലിംഗ വിഭാഗത്തില്‍ നിന്നുള്ള ആള് കൂടിയായിരുന്നു ഇവര്‍. എന്നാല്‍ കൂടെയുള്ളവര്‍ തന്റെ ഭിന്നലിംഗ അവസ്ഥയെയും ദളിത് വ്യക്തിത്വത്തെയും പരിഹസിക്കുന്നു എന്നാരോപിച്ചാണ് ഇവര്‍ കഴിഞ്ഞയാഴ്ച ജോലി രാജിവെച്ചത്.
കോയമ്പത്തൂരില്‍ സ്പെഷ്യല്‍ ജുവൈനല്‍ എയ്ഡ് പോലീസ് വിഭാഗത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തു വന്നിരുന്നത്. കോയമ്പത്തൂര്‍ യൂണിറ്റിലെ ഇന്‍സ്പെക്ടറായ മീനാംബിക തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും പ്രതികാര മനോഭാവത്തോടെയാണ് ഇടപെടുന്നതെന്നും ഇത് തന്നെ മാനസീകമായ സംഘര്‍ഷത്തിലേക്കും ജീവിതം അവസാനിപ്പിക്കുന്ന തരത്തിലുള്ള മാനസീകാവസ്ഥയിലേക്കും തള്ളിവിടുന്നതായി ഇവര്‍ രാജിക്കത്തില്‍ പറയുന്നു.
ഒരു തവണ താന്‍ ആത്മഹത്യശ്രമം നടത്തുകയും സമീപത്തെ ആശുപത്രിയില്‍ വൈദ്യസഹായം തേടേണ്ട അവസ്ഥ പോലും ഉണ്ടായതായും ഇവര്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് ശേഷവും ജോലിയില്‍ തിരിച്ചെത്തിയെങ്കിലും മീനാംബികയും സ്റ്റേഷന് റൈട്ടര്‍ രാജശേഖറും കണ്‍ട്രോള്‍റൂം ഡിഎസ്പി സുരേഷും വളരെ മോശമായ സമീപനം തുടരുകയാണെന്നും പറഞ്ഞിട്ടുണ്ട്.
തന്റെ പരാതി ജില്ലാ കളക്ടര്‍ക്കും മറ്റ് ഉന്നത് ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് മീനാംബികയുടെ കൂടുതല്‍ മാനസീക പീഡനത്തില്േക്കാണ് നയിച്ചതെന്നും തന്റെ പരാതിയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും നസ്രിയ പറഞ്ഞിട്ടുണ്ട്. പോലീസില്‍ താന്‍ നേരിട്ടിരുന്ന അപമാനത്തെക്കുറിച്ചും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അത്തരം ഒരു സാഹചര്യത്തില്‍ സത്യസന്ധത ഇല്ലാത്തവര്‍ക്ക് കീഴില്‍ ജോലി ചെയ്യാനാകില്ലെന്നും താന്‍ പുറത്തുപോകുകയാണെന്നും ഇവര്‍ പറഞ്ഞു.
താന്‍ കണ്ടിട്ടുള്ള എല്ലാ പോലീസുകാരില്‍ നിന്നും അപമാനം നേരിടേണ്ടി വന്നിരുന്നതായി ഇവര്‍ മാധ്യമങ്ങളോടും പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് രാമനാഥപുരം ജില്ലയില്‍ ജോലി ചെയ്യുമ്പോള്‍ അപമാനഭാരത്താല്‍ ജീവന് നഷ്ടപ്പെടുത്താന്‍ ശ്രമിച്ചു. മീനാംബികയ്ക്ക് കീഴില്‍ ആവര്‍ത്തിച്ച് അപമാനിക്കപ്പെടുകയായിരുന്നു. തന്റെ ലിംഗാവസ്ഥയ്ക്ക് പുറമേ ജാതിപരമായും ആക്ഷേപിച്ചിരുന്നു. കമ്മീഷണര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അപമാനം തുടരുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. തന്നെ അധിക ഡ്യൂട്ടിയ്ക്ക് ഇടുകയും തനിക്കും മറ്റുള്ളവര്‍ക്കും രണ്ടു നീതി നടപ്പാക്കുകയുമാണ് ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നു.
വിനായക ചതുര്‍ത്ഥി ദിനത്തില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.10 വരെ 11 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യിച്ചു. മറ്റുള്ളവര്‍ക്കെല്ലാം അവധി നല്‍കുകയും ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം ഡ്യൂട്ടി നല്‍കുകയും ചെയ്തപ്പോള്‍ തന്നെ മാത്രം ഡ്യൂട്ടിയ്ക്കിട്ടു. റോള്‍ മോഡലാകണം എന്ന നിലയിലാണ് ജോലിക്ക് കയറിയതെങ്കിലും അപമാനം സഹിക്കാനാകാതെ ഓടി രക്ഷപ്പെടുകയാണെന്നും പറഞ്ഞു.






