
മരട് ഫ്ളാറ്റ് പൊളിച്ചപ്പോള്‍ കായലില്‍ വീണ മാലിന്യത്തെ കുറിച്ച് ഒന്നും തന്നെ പരാമര്‍ശിക്കാതെ ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍. ഫ്ളാറ്റ് പൊളിച്ചതു മൂലമുണ്ടായ മാലിന്യം മൊത്തമായി മാറ്റിയെന്നാണ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറുടെ വാദം. മാലിന്യ ഉത്പ്പാദനം പ്രതിദിനം ടണ്ണില്‍ കണക്കാക്കാന്‍ സാധിക്കില്ല.
ഫ്ളാറ്റ് പൊളിക്കലില്‍ ഇണ്ടായ മാലിന്യത്തിന്റെ അളവ് കണക്കാക്കാന്‍ സാധിക്കില്ല. 69,600 ടണ്‍ ആണ് പൊളിക്കുന്നതിനിടയില്‍ ഉല്‍പ്പാദിപ്പിച്ച മൊത്തം അവശിഷ്ടങ്ങളുടെ അളവ്. ഈ മാലിന്യങ്ങളെല്ലാം തന്നെ സേവന ദാതാവ് സംസ്കരിച്ചു. ഫ്ളാറ്റ് പൊളിക്കല്‍ മൂലം പരിസ്ഥിതിക്കുണ്ടായ വിനാശത്തിനുള്ള നഷ്ടപരിഹാരം നിലവുള്ള സമവാക്യം അനുസരിച്ച് പൂജ്യമാണെന്നും ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഹരിത ട്രിബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തത്. ഈ കേസിന്റെ ഭാഗമായിട്ടാണ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മാലിന്യത്തിന്റെ ഉത്പാദനം രണ്ട് ദിവസം മാത്രമാണ് ഉണ്ടായിരുന്നത് എന്ന വാദവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കേസ് ഉപേക്ഷിക്കണമെന്നും ഹരിത ട്രിബ്യൂണലിനോട് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ആവശ്യപ്പെട്ടു.






