
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ തനിക്ക് ഏറെ ദുരിതം നേരിടേണ്ടി വന്നെന്ന് ബോളിവുഡ് താരം ക്രിസ്റ്റിയന്‍ പെരേര. തുണിയലക്കുന്ന സോപ്പ് ഉപയോഗിച്ച് മുടി കഴുകിയെന്നും മൂത്രപ്പുരയിലെ വെള്ളം ഉപയോഗിച്ച് കാപ്പിയുണ്ടാക്കേണ്ടി വന്നെന്നും പറഞ്ഞു. ഇവര്‍ ഇരയാക്കപ്പെടുകയായിരുന്നു എന്ന മുംബൈ പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്റ്റിയനെ ബുധനാഴ്ച വിട്ടയച്ചിരുന്നു.
ഇവര്‍ എഴുതി അയച്ച കുറിപ്പ് സഹോദരന് കെവിന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് കുടുംബത്തിന് വ്യക്തമായിരുന്നില്ലെന്നും നിയമനടപടി പൂര്‍ത്തിയാക്കി താന്‍ ഉടന്‍ ഇന്ത്യന്‍ മണ്ണിലേക്ക് മടങ്ങുമെന്നും അതില്‍ കാണിച്ചിട്ടുണ്ട്.
ആന്റണിപോള്‍ എന്നയാളുടെ പ്ലാന്‍ പ്രകാരം ഏപ്രില്‍ 2 നായിരുന്നു ക്രിസ്റ്റിയന്‍ ജയിലിലായത്. നടിയുടെ അമ്മയുമായി ഉണ്ടായ തര്‍ക്കത്തെയും പ്രശ്നത്തെയും തുടര്‍ന്ന് ക്രിസ്റ്റിയനെ ആന്റണിപോള്‍ കെണിയില്‍ പെടുത്തുകയായിരുന്നു. പോളിനെയും രവി എന്ന കൂട്ടുകാരനെയും ക്രൈംബ്രാഞ്ച് പിന്നീട് പിടികൂടി. തന്നെ പിന്തുണച്ചവരെ പോരാളികള്‍ എന്നാണ് നടി കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്.
തനിക്ക് മൂന്നാഴ്ചയും അഞ്ചു ദിവസവും ജയലില്‍ കിടക്കേണ്ടി വന്നെന്നും പറയുന്നു. ജയിലില്‍ ബോളിവുഡ് സിനിമകള്‍ കണ്ടിരുന്നു. തന്റെ ആഗ്രഹമാണ് തന്നെ ഈ ജയിലില്‍ കൊണ്ട് എത്തിച്ചതെന്ന് ഓര്‍ത്ത് ചിലപ്പോഴെല്ലാം കരയുമായിരുന്നു. നമ്മുടെ സംസ്ക്കാരവും സംഗീതവും പരിചിതമുഖങ്ങളെ ടെലിവിഷനില്‍ കാണുമ്പോള്‍ സന്തോഷം തോന്നുകയും പുഞ്ചിരി വിടരുകയും ചെയ്യുമായിരുന്നു.
ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമെന്ന നിലയില്‍ ഇന്ത്യാക്കാരിയായതില്‍ അഭിമാനം തോന്നിയിരുന്നു. തന്റെ നിരപരാധിത്വത്തല് വിശ്വസിച്ച മാതാവ്, പിതാവ്, സഹോദരന്, ബന്ധുക്കള്‍, ഇന്ത്യാക്കാര്‍, യുഎഇ പോലീസ് ഉദ്യോഗസ്ഥര്‍, പള്ളികള്‍, മാധ്യമങ്ങള്‍ എന്നിവരെല്ലാം ഒപ്പമുണ്ടായിരുന്നതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു.
ക്രിസ്റ്റിയനെ ജയിലില്‍ ആക്കിയതിന് പിന്നാലെ നടിയുമായി ബന്ധപ്പെടാനും സംസാരിക്കാനും കുടുംബം ശ്രമിച്ചിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് എംഎല്‍എ ഗോപാല്‍ ഷെട്ടിയ്ക്ക് കത്തയച്ചിരുന്നു. എംഎച്ച്ബി കോളനി പോലീസിനെയൂം ഡെപ്യൂട്ടി കമ്മീഷണറെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ അന്വേഷണം തുടങ്ങിയിരുന്നില്ല. രവി എന്നയാള്‍ ക്രിസ്റ്റിയന്‍ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശവും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതും തെളിവായി കാണിക്കുകയും ചെയ്തിരുന്നു.






