
കൊല്ലം: അധ്യാപകനായ പ്രതി സന്ദീപ് ലഹരിക്ക് അടിമയായതിനെത്തുടര്ന്നു സസ്പെന്‍ഷനിലായിരുന്നു. അടുത്തിടെയാണ് ഡീ അഡിക്ഷന് സെന്ററില്‍നിന്നു പുറത്തിറങ്ങിയത്. സന്ദീപ് മദ്യപിച്ചു നാട്ടില്‍ ബഹളം കൂട്ടുന്നതു പതിവായിരുന്നെന്നും ഡി അഡിഷന് സെന്റില്‍നിന്ന് എത്തിയ ദിവസം അയല്‍ക്കാരുമായി ബഹളം ഉണ്ടാക്കിയതായും പറയപ്പെടുന്നു.
സന്ദീപിനെ പോലീസ് കൊണ്ടുപോകുമ്പോള്‍ മാനസികനില തെറ്റിയ നിലയിലായിരുന്നുവെന്നു സമീപവാസി ശ്രീകുമാര്‍ പറഞ്ഞു. ''രാത്രി 2.30 ആയപ്പോള്‍ തന്നെ ആരോ കൊല്ലാന്‍ വരുന്നേയെന്നു പറഞ്ഞു മതില് ചാടി വരുന്നതു കണ്ടു. ആരാണെന്ന് ആദ്യം മനസിലായില്ല. ഞാന്‍ അയല്പക്കത്തുള്ളവരെ വിളിച്ചുവരുത്തി. ഞങ്ങളെല്ലാവരും കൂടി ചെന്നു നോക്കിയപ്പോളാണ് സന്ദീപാണെന്ന് മനസിലായത്. ഞങ്ങളെ സന്ദീപിന് വ്യക്തമായി അറിയാം. എന്നിട്ടും എല്ലാവരുടെയും പേരുകള്‍ തെറ്റിച്ചാണു പറഞ്ഞത്. അപ്പോഴേ എന്തോ പ്രശ്നമുണ്ടെന്ന് തോന്നി. പിന്നീട് ആരോ കൊല്ലാന്‍ വരുന്നുവെന്ന് പറഞ്ഞ് വിളിച്ചുകൂവുകയും പേടിയായതു കൊണ്ട് അവിടെ തന്നെ ഇരിക്കുകയാണെന്നും പറഞ്ഞു. സന്ദീപ് പോലീസിനെ ഫോണ്‍ ചെയ്യുകയും ചെയ്തു''- ശ്രീകുമാര്‍ പറഞ്ഞു.
സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അക്രമാസക്തനല്ലായിരുന്നെന്നു പോലീസ് പറഞ്ഞു. അതിനാല്‍ വിലങ്ങ് ധരിപ്പിച്ചിരുന്നില്ല. സന്ദീപ് ശാന്തനായി ഡോ. വന്ദന ദാസിന്റെ മുന്നില്‍ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിങ് മുറിയില്‍നിന്ന് പോലീസുകാര്‍ പുറത്തിറങ്ങി. അടിപിടി കേസില്‍ പ്രതിയായല്ല, പരുക്കേറ്റയാള്‍ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പോലീസ് പറയുന്നു.
മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിലെ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു വന്ദനാ ദാസ്. എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ശേഷം ഹൗസ് സര്‍ജന്‍സി തുടങ്ങി. പരീശീലനത്തിന്റെ ഭാഗമായാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കുറഞ്ഞ ദിവസം കൊണ്ടു തന്നെ ഏവരുടേയും പ്രിയങ്കരിയായ ഡോക്ടറായിരുന്നു വന്ദനാ ദാസ്.






