
രാജ്യത്തെ മതസ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്ന യുഎസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിന് ഇരയാവുന്നുണ്ടെന്നാണ് പറയുന്നത്.
റിപ്പോര്‍ട്ട് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും പക്ഷപാതപരവും തെറ്റിദ്ധാരണാജനകവുമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരണം നല്‍കി. യുഎസ് റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ നടത്തിയ വിദ്വേഷപ്രസംഗമുള്‍പ്പടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇത് കൂടാതെ വിവിധ ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കണ്ടിരുന്നു. ഖേദകരമെന്ന് പറയട്ടെ, ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതും തെറ്റിദ്ധാരണാജനകവുമാണ്. ചില യുഎസ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ അഭിപ്രായങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് വ്യക്തമാക്കി. അമേരിക്കയുമായുള്ള ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നുണ്ട്. അതേസമയം ആശങ്കയുള്ള വിഷയങ്ങളില്‍ ഒരു തുറന്ന സമീപനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യ, റഷ്യ, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ തങ്ങളുടെ വിശ്വാസി സമൂഹങ്ങളെ വേട്ടയാടുന്നത് തുടരുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.






