
' ഒരേ ഒരു ഭൂമി ' എന്ന സന്ദേശവുമായി മറ്റൊരു പരിസ്ഥിതി ദിനം കൂടി. ഓരോ പരിസ്ഥിതി ദിനവും നമ്മെ ഓര്‍മപ്പെടുത്തുന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റിയാണ്. പരിസ്ഥിതിയോട് ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യന് കാലാന്തരത്തില്‍ മാറ്റങ്ങള്‍ വന്നു. അവന്റെ കാഴ്ചപ്പാടുകള്‍ മാറി, ജീവിത രീതി മാറി, പ്രകൃതിയെ മറന്ന ആധുനിക മനുഷ്യന്റെ ഓട്ടപ്പാച്ചിലില്‍ ഭൂമിയെ വരുംതലമുറയ്ക്ക് വേണ്ടി കരുതേണ്ട ചുമതല അവര്‍ മറന്നുപോകുന്നു.
പടുകൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിയ്ക്കാന്‍ പാടങ്ങള്‍ നികത്തുന്ന, മരങ്ങൾ വെട്ടി നശിപ്പിക്കുന്ന, കുന്നുകള്‍ ഇടിച്ചു നിരത്തുന്ന ഇക്കാലത്ത് അതില്‍ നിന്നെല്ലാം വ്യത്യസ്തനായി പ്രകൃതിയെ തൊട്ടറിഞ്ഞ് അതിനോടിണങ്ങി ജീവിയ്ക്കാന്‍ ഉതകുന്ന വീടുകള്‍ നിര്‍മിക്കുന്ന ഒരു ആര്‍കിടെക്ട്. പ്രകൃതിയെ വീടിനുള്ളിലേക്ക് ആവാഹിയ്ക്കുന്ന പ്രകൃതി സൗഹൃദ ഗൃഹനിര്‍മിതിയുടെ വ്യക്താവ്. ഇതൊക്കെയാണ് ആര്‍കിടെക്ട് ബിജു ബാലന്‍. പത്തനംതിട്ട സ്വദേശിയായ ബിജു ബാലന്‍ ഇന്ന് കോഴിക്കോടിന്റെ വളര്‍ത്തു മകനാണ്. ബാല്യം മുതല്‍ പ്രകൃതിയേയും, അതിന്റെ മനോഹാരിതയേയും ഏറെ ഇഷ്ടമായിരുന്ന അദ്ദേഹം പരിസ്ഥിതി ദിനത്തില്‍ തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നു.
ചെറിയ വാഹനങ്ങളുടേയും മറ്റും മോഡലുകള്‍ ഉണ്ടാക്കി കളിയ്ക്കുന്ന ബാല്യകാലമാണ് ഉണ്ടായിരുന്നത്. പക്ഷേ ചിത്രകലയോട് അത്ര കമ്പമില്ലായിരുന്നു. മറിച്ച് ത്രീ ഡൈമെന്‍ഷന്‍ മോഡലുകള്‍ ഉണ്ടാക്കുന്നതിനോട് താല്പര്യമായിരുന്നു. അങ്ങനെയാണ് മുതിര്‍ന്നപ്പോള്‍ ഈ രംഗത്തേക്ക് വന്നത്. ഒരു ആര്‍കിടെക്ട് എന്നാല്‍ തന്റെ മനസിലുള്ള ആശയത്തെ കാഴ്ചക്കാരന് മനസിലാകുന്ന, അല്ലെങ്കില്‍ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ഭംഗിയോടെ അവതരിപ്പിയ്ക്കാന്‍ കഴിയുന്നയാളാകണം. വരയ്ക്ക് അവിടെ ചെറിയ പങ്ക് മാത്രമേ വഹിയ്ക്കുന്നുള്ളൂ.
വീടുകളും, വലിയ കെട്ടിടങ്ങളും നിര്‍മിയ്ക്കുന്നതിനുവേണ്ടി പ്രകൃതിയെ വന്‍തോതില്‍ ചൂഷണം ചെയ്യാറുണ്ട്. പ്രകൃതിയെ വെട്ടി നശിപ്പിച്ച് തല്‍സ്ഥാനത്ത് പടു കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിയ്ക്കുമ്പോള്‍ നശിയ്ക്കുന്നത് നമ്മുടെ ആവാസ വ്യവസ്ഥയാണ്, പ്രകൃതിയും മനുഷ്യനുമായുള്ള ആത്മബന്ധമാണ്. പ്രകൃതി എത്രത്തോളം മനോഹരിയാണെന്ന് ആലോചിക്കൂ... കണ്ണിന് ഉത്സവമേകാന്‍ വര്‍ണ്ണാഭമായ വസന്തം, പല രൂപത്തിലുള്ള മാമലകള്‍, ശിലകള്‍, പൂക്കള്‍, പൂഞ്ചോലകള്‍ അങ്ങനെ എന്തൊക്കെയാണ് പ്രകൃതി നമുക്കുവേണ്ടി കരുതിവച്ചിട്ടുള്ളത്. ഈ പ്രകൃതിസൗന്ദര്യം തന്നെയാണ് ഇത്തരത്തില്‍ പ്രകൃതിയോടിണങ്ങിയ വീടുകള്‍ നിര്‍മിയ്ക്കാന്‍ പ്രചോദനമായത്.
ഉദാഹരണത്തിന് വെറുതെ കിടക്കുന്ന ഒരു പ്രദേശത്ത് നമ്മള്‍ ഒന്നും ചെയ്യാതെ തന്നെ സ്വയം പുല്ലുകള്‍ മുളയ്ക്കുന്നു, ചെടികള്‍ വളരുന്നു, അതില്‍ തന്നെ പൂക്കള്‍ വിടരുന്നു, ചിലത് കൊഴിയുന്നു, വീണ്ടും പൂക്കുന്നു അങ്ങനെ പ്രകൃതി തന്നെ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു. അതിലേക്ക് ഇറങ്ങിചെല്ലാനുള്ള കൗതുകവും, ആഗ്രഹവും തന്നെയാണ് ഇതിനൊക്കെ പ്രചോദനം.
വീടിനുള്ളിലിരുന്നു പ്രകൃതിയെ അറിയാന്‍ സാധിയ്ക്കുകയാണെങ്കില്‍ എന്ത് രസമായിരിയ്ക്കും, അങ്ങനെ പ്രകൃതിയെ വീടിനുള്ളിലേക്ക് കൊണ്ടു വരികയാണെങ്കില്‍ ഗുണം നമുക്ക് തന്നെയാണ്. ശുദ്ധമായ വായു, കാറ്റ്, കുളിര്‍മ ഇവയെല്ലാം നമുക്ക് ലഭിക്കും. വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് നല്ല കാര്യമാണ്. അങ്ങനെ ചെയ്താല്‍ രാത്രിയില്‍ ചെടികള്‍ ഓക്‌സിജന്‍ പുറത്തേക്ക് വിടുന്നത് കുറവാണ് എന്ന് പറയുന്നവര്‍ ഉണ്ട്. എങ്കില്‍ വനത്തില്‍ ജീവിയ്ക്കുന്ന ജീവികള്‍ എല്ലാം ചത്തു പോകില്ലേ? ഇത്തരം ചിന്തകളൊക്കെ വെറും വിഡ്ഡിത്തം മാത്രമാണ്. എല്ലാ ചെടികളും വീടിനുള്ളില്‍ വളര്‍ത്താം. പെയിന്റ് മണം ശ്വസിച്ച് ഉണ്ടാകുന്ന ദോഷത്തേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ചെടികള്‍ നടുന്നത്. വീടുകളിലെ തടികൊണ്ട് നിര്‍മിച്ച ഭാഗം പോളിഷ് ചെയ്യുമ്പോള്‍ അതില്‍നിന്നുവരുന്ന ഗന്ധം ആരോഗ്യത്തിനു ദോഷകരമാണ്.
കോണ്‍ക്രീറ്റ് ഉപയോഗിയ്ക്കാതെ സ്റ്റീലും, ചെങ്കല്ലും മാത്രം ഉപയോഗിച്ച് നിര്‍മിയ്ക്കുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വീടുകള്‍ ഭാവിയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. അത്തരം വീടുകളുടെ നിര്‍മാണ സമയത്തും പൊടിപടലങ്ങളില്ലാത്ത അന്തരീക്ഷമാണ്. വീടിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റു പലകാര്യങ്ങളിലും പ്രകൃതിയോട് ഉത്തരവാദിത്വമുള്ളവരായി നാം മാറേണ്ടതുണ്ട്. യാത്രകള്‍ ചെയ്യുന്ന സമയത്ത് പലപ്പോഴും കാണുന്ന ഒന്നാണ് കയ്യിലുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്നത്. ഒന്നോര്‍ക്കുക, മനുഷ്യന്‍ സ്വന്തമായി ഒന്നും തന്നെ ഉണ്ടാക്കുന്നില്ല, എല്ലാം പ്രകൃതിയാണ് നല്‍കുന്നത്. കുടിയ്ക്കാനുള്ള വെള്ളം, കഴിയ്ക്കാനുള്ള ഭക്ഷണം എല്ലാം നല്‍കുന്നത് പ്രകൃതിയല്ലേ? അതിനോട് നീതി പുലര്‍ത്തിയേ മതിയാകൂ.
പ്രകൃതി സൗഹാര്‍ദ്ദ വീടുകള്‍ നിര്‍മിച്ചാല്‍ മാത്രം പോരാ മരങ്ങള്‍ വച്ച് പിടിപ്പിയ്ക്കുകയും വേണം. ഒരു മരം വെട്ടിമുറിച്ചാല്‍ പുതിയ തൈ നട്ടുപിടിപ്പിയ്ക്കുണം. സ്വയം ചിന്തിയ്ക്കുക ഞാന്‍ ആരാണ്? ഞാന്‍ ആരായിരുന്നു? ആര് തരുന്ന അന്നമാണ് ഞാന്‍ കഴിയ്ക്കുന്നത്? പ്ലാസ്റ്റിക് കത്തിച്ചാല്‍ ഭൂമി അല്ല മരിയ്ക്കുന്നത് , നമ്മളാണ്. ബ്രഹ്മപുരത്തെ അവസ്ഥ അതിന് ഉത്തമ ഉദാഹരണമാണ്. അന്തരീക്ഷത്തില്‍ എല്ലാം കൃത്യമായ അളവിലാണ് നിര്‍മിച്ചിരിയ്ക്കുന്നത്. അവയുടെ തോത് നശിപ്പിയ്ക്കുന്നത് മനുഷ്യന്‍ തന്നെയാണ്.
പ്രകൃതിയോട് ഇണങ്ങി വളരാന്‍ ഓരോ കുട്ടിയേയും പ്രാപ്തമാക്കണം. അതിന്റെ പാഠങ്ങള്‍ സ്‌കൂളുകളിലാണ് ആദ്യം തുടങ്ങേണ്ടത്. നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങുന്ന കുട്ടിയോട് മുറ്റത്തു നില്‍ക്കുന്ന മാവ് കാട്ടി കൊടുത്ത് അത് ഏത് മാവ് ആണെന്നു ചോദിച്ചാല്‍ അവര്‍ക്ക് ഉത്തരം ഉണ്ടാവില്ല. കുട്ടികളെ പ്രകൃതിയെ കുറിച്ച് പഠിപ്പിയ്ക്കുക. പ്രകൃതി വിഭവങ്ങളെക്കുറിച്ച് പഠിപ്പിയ്ക്കുക. പ്രകൃതിയോട് ഉത്തരവാദിത്വമുള്ള കുട്ടികളായി വളരാന്‍ പ്രാപ്തരാക്കുക. ജൂണ്‍ അഞ്ചിനു മാത്രം ഉടലെടുക്കുന്ന പ്രകൃതി സ്‌നേഹം ആകരുത്, മറിച്ച് അത് എല്ലായ്‌പ്പോഴും വേണം.