
തിരുവനന്തപുരം : സോളാര്‍ കേസില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെ ശ്രമമെന്നും അതിലെ സ്ത്രീപുരുഷ ബന്ധം വരുന്ന മസാലക്കഥകളിലായിരുന്നു താല്‍പ്പര്യമെന്നും വിമര്‍ശിച്ച് മുന്‍ ഡി.ജി.പി. എ. ഹേമചന്ദ്രന്.
ആത്മകഥയായ 'നീതി എവിടെ' യിലാണ് സോളാര്‍ കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനായ ജസ്റ്റിസ് ശിവരാജന് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത്. സദാചാര പൊലീസിനെ പോലെ പെരുമാറ്റമായിരുന്നു കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായത്.
തമാശകള്‍ പോലും അരോചകമായിരുന്നെന്നും തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷന് തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്റെ മാനസീകാവസ്ഥ പ്രതികള്‍ ശരിക്കും മുതലെടുത്തെന്നും പറഞ്ഞു.
തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങള്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും അന്തസ്സും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും ആക്ഷേപമുണ്ട്.
സോളാര്‍ കേസ് അന്വേഷണ സംഘത്തിന്റെ തലവന്‍ എ ഹേമചന്ദ്രന് ആയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് ടെനി ജോപ്പന്റെ അറസ്റ്റിന്റെ പേരില്‍ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അറസ്റ്റ് വിവരം ഉമ്മന്‍ചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. അന്വേഷണ സംഘത്തില്‍ നിന്നും പിന്മാറാമെന്ന് അറിയിച്ചതാണ്. തിരുവഞ്ചൂര്‍ തന്നെയാണ് അത് വിലക്കിയതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയില്‍ പൊലീസിന് അടിതെറ്റിയെന്നും ആത്മകഥയില്‍ വിലയിരുത്തുന്നുണ്ട്. നിരീക്ഷക സമിതി അംഗമെന്ന നിലയില്‍ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നതായും പറയുന്നുണ്ട്. ആത്മകഥ ഇന്ന് പുറത്തിറങ്ങും.






