
രാജീവ് ഗാന്ധി വധക്കേസ് പ്രതി ടി സുതേന്തിരരാജ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കത്തില്‍ താന്‍ മോചിതനായിട്ടും ട്രിച്ചി സെന്‍ട്രല്‍ ജയില്‍ കാമ്പസിലെ പ്രത്യേക ക്യാമ്പില്‍ കഴിയുകയാണെന്നും ശ്രീലങ്കയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും പറയുന്നു. ഇയാള്‍ പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തര, വിദേശകാര്യ മന്ത്രിമാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
ശ്രീലങ്കന്‍ പൗരനായ ടി സുതേന്തിരരാജ രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴുപേരില്‍ ഒരാളാണ്. സുപ്രീം കോടതി 2022 നവംബര്‍ 11 ന് ശാന്തനെ സ്വതന്ത്രനാക്കാന്‍ ഉത്തരവിട്ടെങ്കിലും ഇയാള്‍ ഇപ്പോഴും റോബര്‍ട്ട് പയസ്, മുരുകന്, ജയകുമാര്‍ എന്നിവരോടൊപ്പം ട്രിച്ചി സെന്‍ട്രല്‍ ജയില്‍ കാമ്പസിലെ പ്രത്യേക ക്യാമ്പില്‍ കഴിയുകയാണ്. ലോകമെമ്പാടുമുള്ള തമിഴരോട് തനിക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് കത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. തനിക്ക് ജന്മനാട്ടിലേക്ക് മടങ്ങണം 32 വര്‍ഷമായി അമ്മയെ കണ്ടിട്ടെന്നും ഇയാള്‍ പറയുന്നു.
തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോകണമെന്ന് നേരത്തെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.. തന്നെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കണം. അല്ലെങ്കില്‍ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷനെ സന്ദര്‍ശിച്ച് ഐഡന്റിറ്റി പ്രൂഫ്, പാസ്പോര്‍ട്ട് എന്നിവ പുതുക്കാന്‍ അവസരം നല്‍കണം.
സുതേന്തിരാജ പ്രധാനമന്ത്രിക്കയച്ച കത്തിങ്ങനെ,
''കഴിഞ്ഞ ആറ് മാസമായി ഞാന്‍ ട്രിച്ചി സെന്‍ട്രല്‍ ജയില്‍ കാമ്പസിനുള്ളിലെ പ്രത്യേക ക്യാമ്പിലാണ്. 120-ലധികം വിദേശികള്‍ പ്രത്യേക ക്യാമ്പില്‍ താമസിക്കുന്നു, അവരില്‍ 90 ഓളം പേര് ശ്രീലങ്കയില്‍ നിന്നുള്ളവരാണ്. പ്രത്യേക ക്യാമ്പില്‍ തമിഴര്‍, സിംഹളര്‍, മുസ്ലിംങ്ങള്‍ എന്ന വ്യത്യാസമില്ല. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മോചിപ്പിച്ച ഞങ്ങള്‍ നാലുപേരെ തകര ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ജനലുകള്‍ ഇല്ലാത്ത അടച്ച മുറികളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഞാനും മുരുകനും ഒരു മുറിയിലാണെങ്കില്‍ റോബര്‍ട്ട് പയസും ജയകുമാറും മറ്റൊരു മുറിയിലാണ്. ഈ മുറികള്‍ അടുത്തല്ല. അതുകൊണ്ട് തന്നെ നമുക്ക് പരസ്പരം സംസാരിക്കാനോ ഇടപഴകാനോ കഴിയുന്നില്ല''
ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. രക്തബന്ധുക്കള്‍ക്ക് മാത്രമേ അന്തേവാസികളെ കാണാന്‍ കഴിയൂ. തന്നെപ്പോലുള്ള ഒരു വിദേശിക്ക് എങ്ങനെ ഇന്ത്യയില്‍ ഒരു രക്തബന്ധുമുണ്ടാകും. '32 വര്‍ഷമായി ഞാന്‍ അമ്മയെ കണ്ടിട്ടില്ല. എന്റെ പിതാവിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകാന്‍ എനിക്ക് സാധിച്ചില്ല. അവസാന നാളുകളില്‍ അമ്മയുടെ കൂടെ കഴിയണമെന്ന എന്റെ ആഗ്രഹം സാധിച്ചില്ലെങ്കില്‍ പിന്നെ ആരും എന്നെ പിന്തുണക്കേണ്ടതില്ല'' - ശാന്തന് കത്ത് ചുരുക്കുന്നു.





