
താലിബാന്റെ പരമോന്നത നേതാവ് ഇസ്ലാമിക ഭരണം സ്വീകരിക്കുന്നതിലൂടെ രാജ്യത്തെ സ്ത്രീകളെ പരമ്പരാഗത അടിച്ചമര്‍ത്തലുകളില്‍ നിന്ന് രക്ഷിക്കുകയും സ്വാതന്ത്ര്യവും മാന്യവുമായ മനുഷ്യര്‍ എന്ന പദവി പുനഃസ്ഥാപിക്കുകയും ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്ത്. സ്ത്രീകള്‍ക്ക് സുഖകരവും സമൃദ്ധവുമായ ജീവിതം നല്‍കാനുള്ള നടപടികള്‍ ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് സ്വീകരിച്ചിട്ടുണ്ടെന്നും ഹിബത്തുള്ള അഖുന്ദ്സാദ അവകാശപ്പെട്ടു.
രാജ്യത്ത് കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകള്‍ അനുഭവിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യവും അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്ത താലിബാന് നിര്‍ത്തലാക്കിയിരുന്നു. പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ നിന്ന് അകറ്റുകയും സര്‍വ്വകലാശാലകള്‍ പൂട്ടുകയും ചെയ്തു. ബന്ധുവായ ഒരു പുരുഷന്റെ കൂടെ മാത്രമായിരിക്കണം സ്ത്രീകള്‍ പുറത്തിറങ്ങേണ്ടതെന്നും വീടിന് വെളിയില്‍ ഇറങ്ങുമ്പോള്‍ സ്ത്രീകളുടെ കണ്ണ് മാത്രമേ പുറത്തുകാണാന്‍ പാടുള്ളൂവെന്നും താലിബാന് നിയമം പുറപ്പെടുവിച്ചിരുന്നു. കൂടാതെ ജിമ്മുകള്‍, പാര്‍ക്കുകള്‍, പൊതുകുളി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കുകയും സര്‍ക്കാര്‍ മേഖലയിലും മാധ്യമ മേഖലയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളെ പുറത്താക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അഖുന്ദ്സാദ അവകാശപ്പെടുന്നത്. വിവാഹം, അനന്തരാവകാശം, മറ്റ് അവകാശങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് സ്ത്രീകളെ സഹായിക്കാന്‍ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് അഖുന്ദ്സാദ പറഞ്ഞു. നിര്‍ബന്ധിത വിവാഹങ്ങള്‍ നിരോധിക്കുകയും അനന്തരാവകാശത്തിനും വിവാഹമോചനത്തിനുമുള്ള അവകാശം ഉറപ്പിക്കുകയും ചെയ്തെന്നും അവകാശപ്പെട്ട അഖുന്ദ്സാദ സ്ത്രീകളെ വഴിതെറ്റിക്കുന്നത് ഉടന്‍ അവസാനിക്കുമെന്നും അവകാശപ്പെട്ടു. അഫ്ഗാന് റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബെന്നറ്റ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് നല്കിയ ഒരു റിപ്പോര്‍ട്ടില്‍ രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ ലോകത്തിലെ ഏറ്റവും മോശമായ ഒന്നാണെന്ന് വിശദീകരിച്ചിരുന്നു.






