
പ്രൈമറി (അര്‍ബന്‍) സഹകരണ ബാങ്കുകള്‍ക്കുള്ള സൈബര്‍ സുരക്ഷാ ചട്ടക്കൂട് പാലിക്കാത്തതിന് എപി മഹേഷ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 65 ലക്ഷം രൂപ പിഴയിട്ടു. ആര്‍ബിഐയുടെ സമഗ്ര സൈബര്‍ ഓഡിറ്റും ഹൈദരാബാദ് പോലീസ് അന്വേഷണവും ബാങ്കിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2022 ജനുവരി 24 നാണ് ബാങ്കില്‍ നിന്നും കോടികളുടെ ഓണ്‍ലൈന്‍ കവര്‍ച്ച നടന്നത്. തുടര്‍ന്ന് ബാങ്ക് സൈബര്‍ മോഷണം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബാങ്കിന്റെ സംവിധാനങ്ങള്‍ തകര്‍ത്ത് ഒരു ഹാക്കര്‍ 12.48 കോടി രൂപ അപഹരിച്ചതായാണ് കണ്ടെത്തിയത്. ബാങ്കിന്റെ ജീവനക്കാര്‍ക്ക് ഫിഷിംഗ് ഇമെയിലുകളുടെ ഒരു പരമ്പര ഹാക്കര്‍മാര്‍ അയച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മാല്വെയറുകളുള്ള ഈ മെയിലുകള്‍ വിദഗ്ധമായി ഒളിപ്പിച്ച് ബാങ്ക് ജീവനക്കാര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ജീവനക്കാര്‍ ഈ ഇമെയിലുകള്‍ തുറന്നതോടെ മോഷ്ടാക്കള്‍ക്ക് ബാങ്കിന്റെ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടാന്‍ അനായാസം കഴിഞ്ഞു. പിന്നീട് 12.48 കോടി രൂപയുമായി രണ്ട് നൈജീരിയന്‍ പൗരന്മാരുള്പ്പെടെ ആറ് പേരെ സംസ്ഥാന പോലീസിലെ സൈബര്‍ വിഭാഗം അറസ്റ്റ് ചെയ്തു.
എന്നാല്‍ സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ബാങ്കിന് വലിയ അനാസ്ഥ സംഭവിച്ചതായിട്ടാണ് പോലീസ് കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദ് ആര്‍ബിഐ ഗവര്‍ണര്‍ക്ക് കത്തെഴുതി. ബാങ്കിന്റെ പ്രവര്‍ത്തനാനുമതി സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ആവശ്യം.
അശ്രദ്ധയുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജ്മെന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ല എന്നിരുന്നിട്ടും പോലീസ് അധികാരികള്‍ വിഷയം വിട്ടില്ല. കേസുമായി അവര്‍ മുമ്പോട്ടുപോയി. തല്‍ഫലമായി ആര്‍ബിഐ മഹേഷ് ബാങ്കിന് 65 ലക്ഷം രൂപ പിഴ ചുമത്തിയെന്ന് പോലീസ് കമ്മീഷണര്‍ അവകാശപ്പെട്ടു.
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന ആന്റി ഫിഷിംഗ് ആപ്ലിക്കേഷന്‍, നുഴഞ്ഞുകയറ്റം തടയല്‍, കണ്ടെത്തല്‍ സംവിധാനങ്ങള്‍, തത്സമയ ഭീഷണി പ്രതിരോധം, മാനേജ്മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയ സുരക്ഷാ നടപടികള്‍ ഉള്‍പ്പെടുന്ന ആവശ്യമായ സൈബര്‍ സുരക്ഷാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടായിരിക്കണം എന്നാണ്. എന്നാല്‍ ബാങ്കിന് ഇല്ലായിരുന്നെന്ന് പോലീസ് പറയുന്നു.






