
ഉപഭോക്താവിന് സ്പെഷ്യൽ മസാല ദോശയോടൊപ്പം സാമ്പാർ കൊടുക്കാതിരുന്ന റെസ്റ്റോറന്റിന് 3500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. കോടതി വിധി വന്നത് ഒരു വർഷത്തോളം നീണ്ട വാദങ്ങൾക്കൊടുവിലാണ്. 45 ദിവസത്തിനകം പിഴ അടയ്ക്കണമെന്നും ഇല്ലെങ്കിൽ 8 ശതമാനം അധിക പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു. 2022 ഓഗസ്റ്റ് 15 നാണ് പ്രസ്തുത വിഷയം നടക്കുന്നത്.
കമ്മീഷൻ ചെയർമാൻ വേദ് പ്രകാശ് സിംഗ്, അംഗം വരുൺ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതിക്കാരിക്കുണ്ടായ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് 2000 രൂപ പിഴയും 1500 രൂപ പ്രത്യേകം പിഴയും വിധിച്ചു. മൊത്തം പിഴയായ 3500 രൂപ 45 ദിവസത്തിനകം അടക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്
ബിഹാറിലെ ബക്സർ ജില്ലയിലാണ് സംഭവം. അഭിഭാഷകനായ മനീഷ് ഗുപ്തയ്ക്ക് മസാല ദോശ കഴിയ്ക്കാന്‍ ആഗ്രഹം തോന്നി. അതെ തുടർന്ന് ബക്സർ ജില്ലയിലെ ‘നമക് റെസ്റ്റോറന്റിൽ’ നിന്ന് മനീഷ് ഒരു സ്പെഷ്യൽ മസാലദോശ ഓർഡർ ചെയ്തു. 140 രൂപയായിരുന്നു ദോശയുടെ വില. പാഴ്സൽ തുറന്നു നോക്കിയപ്പോൾ അതിൽ സാമ്പാർ ഇല്ല.
സംഭവത്തെ കുറിച്ച് ഹോട്ടല്‍ മാനേജരോട് പരാതി പറഞ്ഞങ്കിലും മാനേജർ മോശമായി തന്നോട്പെരുമാറിയെന്ന് മനീഷ് പറഞ്ഞു. 140 രൂപ മുഴുവൻ റസ്റ്റോറന്റും നൽകാൻ കഴിയില്ലെന്ന് മാനേജർ കളിയാക്കിയെന്നാണ് മനീഷ് പറയുന്നത്. തുടർന്ന് ഉപഭോക്തൃ കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസിന്റെ വാദം 11 മാസത്തോളം നീണ്ടു. ഒടുവിൽ റസ്റ്റോറന്റ് ഉടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.






