
പലപ്പോഴും വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് വിനായകന്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് മോശമായി സംസാരിച്ച് വിനായകന് ലൈവില്‍ സംസാരിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. വിനായകനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം ശക്തമാവുകയാണ്. ഇപ്പോഴിതാ വിനായകന്റെ പ്രസ്താവന അപമാനകരമെന്നും സംഭവത്തില്‍ താൻ ക്ഷമ ചോദിക്കുന്നുവെന്നും നിരഞ്ജന അനൂപ് ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാര്‍ഥം താനിക്കാര്യം പറയാനാഗ്രഹിക്കുന്നു എന്നാണ് താരം കുറിച്ചത്.
‘‘ഞാനും ജോലി ചെയ്യുന്ന വ്യവസായത്തിൽ നിന്നുള്ള ഒരു നടൻ നടത്തിയ പരുഷമായ ചില പ്രസ്താവനകളാൽ വേദനിപ്പിച്ച പൊതുജനങ്ങളോടും എല്ലാ പൗരന്മാരോടും ക്ഷമാപണം. അദ്ദേഹത്തിൽ നിന്ന് വന്നത് അങ്ങേയറ്റം അപമാനകരവും നിരാശാജനകവുമാണ്.
പ്രിയ പരേതാത്മാവിനോടും മഹത്വമുള്ള നേതാവിനോടുള്ള എല്ലാ സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഇത് ഇവിടെ ഇടാൻ ആഗ്രഹിക്കുന്നു
ആത്മശാന്തി...’’മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനൊപ്പമാണ് നിരഞ്ജനയുടെ കുറിപ്പ്.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി’ തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് വിനായകൻ നേരിടുന്നത്. ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടൻ വിനായകനെതിരേ പോലീസ് കേസുമെടുത്തിട്ടുണ്ട്. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.






