
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മാത്രമല്ല തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ തുറന്നു പറയുന്നതിലും മുന്‍പന്തിയിലാണ് ഹരീഷ് പേരടി. ഇപ്പോഴിതാ മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതനായ അദ്ധ്യാപകനെ ക്ലാസ് റൂമില്‍ വച്ച് അപമാനിച്ച സംഭവത്തിലുള്ള തന്റെ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുകയാണ് ഹരീഷ് പേരടി. കെ.എസ്. യു യൂണിസ്റ്റ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് അദ്ധ്യാപകനെ അപമാനിച്ചത്. ആ ക്ലാസ്സിലെ മുഴുവൻ വിദ്യാര്‍ത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ് എന്നാണ് ഹരീഷ് പേരടി കുറിച്ചത്.
‘‘മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല...അങ്ങിനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി...രണ്ട് കണ്ണിനും കാഴ്ച്ചയുണ്ടായിട്ടും ജീവിതത്തിൽ തട്ടിതടഞ്ഞ് വീണവരുടെ ലോകത്തിരുന്നാണ്..കാഴ്ച്ചക്ക് പരിമിതിയുള്ള ആ മനുഷ്യൻ ഡോക്ടറേറ്റടുത്ത് നിങ്ങളുടെ അധ്യാപകനായത്...അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്...അയാൾ അപമാനിക്കപ്പെട്ടിട്ടുണ്ട്..അതിന് ഇനി വേറെ തെളിവുകൾ ഒന്നും വേണ്ടാ...ആ മനുഷ്യൻ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട് തെറ്റ് ചെയ്തവർ ക്ലാസ്സിലേക്ക് തിരിച്ചുവരണം എന്നാണ്...ആ ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം...തെറ്റ് കണ്ട് മിണ്ടാതിരുന്നവരും കുറ്റക്കാരാണ്..ഈ വിഷയത്തെ കക്ഷി രാഷ്ട്രിയവൽകരിക്കുകയല്ല..മറിച്ച് മനുഷ്യത്വവൽകരിക്കുകയാണ് ...ആ മനുഷ്യത്വം നിങ്ങൾ പ്രകടിപ്പിച്ചാൽ അതാണ് കേരളം കേൾക്കാൻ ആഗ്രഹിക്കുന്ന വലിയ രാഷ്ട്രിയം...ആ മനുഷ്യനോടുള്ള മാപ്പ് നിങ്ങളെ വലിയവരാക്കും...മഹാരാജാസിന്റെ അന്തസ്സ് ഉയർത്തും..ഡോക്ടർ പ്രിയേഷിനോടൊപ്പം...’’ എന്നാണ് ചിത്രത്തിനൊപ്പം ഹരീഷ് പേരടി കുറിച്ചത്.
ബി എ പൊളിറ്റിക്കല്‍ സയൻസ് അദ്ധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂമിനുള്ളില്‍ അപമാനിച്ചത്. അദ്ധ്യാപകൻ ക്ലാസിലുള്ളപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ നോക്കിയിരിക്കുന്നതും കസേര വലിച്ചുമാറ്റുന്നതും അടങ്ങുന്ന വീഡിയോയാണ് പുറത്തു വന്നത്. അദ്ധ്യാപകന്റെ പുറകില്‍ നിന്ന് കളിയാക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതിന് പിന്നാലെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. കെ.എസ്.യു. നേതാവ് അടക്കമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോളേജ് നടപടി സ്വീകരിച്ചു.






