
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് ശരിവെച്ചു. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. നിര്‍മ്മാതാവ് പരാതിയുമായി വന്നിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് 11നാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത്. പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
അവാർഡ് നിർണയത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് ആരോപിച്ചത്. രഞ്ജിത്ത് ആ സ്ഥാനത്തിരുന്നുകൊണ്ട് ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നു ആരോപണം. എന്നാൽ, ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളില്ലെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്.
തുടർന്നാണ് ലിജീഷ് അപ്പീലുമായി കോടതിയെ സമീപിച്ചത്.താന്‍ സ്വജനപക്ഷപാതത്തിന്റെ ഇരയാണ്. ഈ വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി വന്നത്. സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ലെന്നും ലിജീഷ് മുള്ളേഴത്ത് ഹർജിയിൽ പറഞ്ഞിരുന്നു.
ചെയര്മാന് രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്നും സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഇതിന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.






