
ആന്ധ്രയിലെ രാജമുണ്ട്രിയില് മത്സ്യത്തൊഴിലാളി രണ്ട് കിലോ മാത്രം തൂക്കം വരുന്ന മത്സ്യം വിറ്റത് 19000 രൂപക്ക്. ഇയാളിൽ നിന്ന് മത്സ്യം വാങ്ങിയ യുവതി 26000 രൂപക്ക് മറ്റൊരാൾക്ക് വിറ്റു. യാനാമിലെ വസിഷ്ഠ ഗോദാവരിയിൽ നിന്ന് മത്സ്യത്തൊഴിലാളിയായ വനമാടി ആദിനാരായണനാണ് 2 കിലോ ഭാരമുള്ള ഹിൽസ മത്സ്യം ലഭിച്ചത്. ഇയാൾ മത്സ്യം 19,000 രൂപയ്ക്ക് വിറ്റു.
ഏറെ ആവശ്യക്കാരുണ്ടായിരുന്നതിനാൽ ലേലത്തിലാണ് മീൻ വിറ്റത്. കൊല്ലു നാഗ ലക്ഷ്മി എന്ന സ്ത്രീ 19,000 രൂപയ്ക്ക് ലേലത്തിൽ വാങ്ങിയ മത്സ്യം പിന്നീട് 26,000 രൂപയ്ക്ക് റാവുലപാലം ടൗണിലെ ഒരാൾക്ക് വിറ്റു. കടലിൽ നിന്ന് നദിയിലേക്ക് എത്തുന്ന മീനാണ് ഹിൽസ. വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടായതിനാൽ തന്നെ ഇവയുടെ വിലയും കൂടുതലാണ്. ഈ വർഷം മത്സ്യ ലഭ്യത കുറവായതിനാൽ വിലയും കൂടി.
ഇന്ത്യയിലെ ചില നദികളിൽ മാത്രം കാണപ്പെടുന്നവലിയ മത്സ്യമാണിത്. ആന്ധ്രാപ്രദേശിൽ ഹിൽസ ഗോദാവരിയിൽ നിന്നാണ് ലഭിക്കാറുള്ളത്. മൺസൂൺ സമയത്ത് മത്സ്യം നദികളുടെ പ്രജനനത്തിനായി മുകൾത്തട്ടിലേക്ക് എത്തും. ഹിൽസ മത്സ്യലഭ്യത അമിതമായ മത്സ്യബന്ധനം, മലിനീകരണം എന്നിവ കാരണം കുറയുന്നതായി മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു.






