
തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇ.ഡിയുടെ മുന്നില്‍ എല്ലാം തുറന്നു പറയാന്‍ സാക്ഷി ജിജോറിനെ പ്രേരിപ്പിച്ചത് പി. സതീഷ്കുമാറുമായുള്ള അകല്‍ച്ച. വെളപ്പായ സതീശന് എന്ന പലിശക്കാരന് ഉന്നതരുമായുള്ള ബന്ധം ഇ.ഡിക്ക് മുന്നില്‍ വെളിപ്പെടുത്തിയത് ജിജോറോണ്. ഉന്നതരുടെ ബിനാമിയായ സതീശന്റെ വലംെകെ ആയിരുന്നു ജിജോര്‍. ഉന്നതരുമായുളള ഇടപാടുകളില്‍ ഇടനിലക്കാരനായി നിന്നത് ജിജോറാണ്.
ജിജോറിനെ സാക്ഷിയാക്കിയതിലൂടെ ഇ.ഡിക്ക് നിരവധി വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന. സ്വര്‍ണ വ്യാപാരി കൂടിയായ ജിജോര്‍ ബിസിനസില്‍ സതീശന്റെ പങ്കാളിയുമായിരുന്നു. വ്യാപാരത്തിലുണ്ടായ സ്വരചേര്‍ച്ചയില്ലായ്മ ഇരുവരെയും തമ്മില്‍ അകറ്റി. സതീശന് ഉന്നതരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഇ.ഡിയോട് ജിജോര്‍ വ്യക്തമാക്കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
സതീശനില്‍നിന്ന് മുന്‍ എം.പി. പണം വാങ്ങിയ കാര്യം ഇ.ഡിയോട് വെളിപ്പെടുത്തിയതും ജിജോറാണ്. സതീശന് രണ്ട് തവണയായാണ് മുന്‍ എം.പിക്ക് പണം െകെമാറിയത്. ആദ്യം രണ്ട് കോടിയും പിന്നീട് മൂന്ന് കോടിയുമായി ആകെ അഞ്ച് കോടി രൂപ മുന്‍ എം.പി. െകെപ്പറ്റിയെന്നാണ് സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ എം.പിയുടെ പേര് ഇ.ഡി. വ്യക്തമാക്കിയിട്ടില്ല. പി.കെ. ബിജുവാണ് റിപ്പോര്‍ട്ടിലെ മുന്‍ എം.പിയെന്നാണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ആരോപണം. സതീശനുമായി മുന്‍ എം.പി. സംസാരിക്കുന്ന ഫോണ്‍ സന്ദേശവും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. ചോദ്യംചെയ്യലിന് ഹാജരായവരെ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ച് കാര്യങ്ങള്‍ തിരക്കിയതായും വിവരമുണ്ട്. വരുംദിവസങ്ങളില്‍ മുന്‍ എം.പിയെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കും.
മൊയ്തീന്റെ അടുപ്പക്കാരായ തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ പി.ആര്. അരവിന്ദാക്ഷന് എന്നിവരുടെയും ചോദ്യംചെയ്യല്‍ ദിവസങ്ങളോളമായി തുടരുകയാണ്.
ഇവരുടെ മറുപടികളിലെ പൊരുത്തക്കേടുകളാണ് ചോദ്യം ചെയ്യല്‍ ദിവസങ്ങളോളം നീണ്ടുപോകുന്നതിന് പിന്നിലെന്നും പറയുന്നു. മറ്റൊരു കൗണ്‍സിലറായ അമ്പലപുരം മധു, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാജേഷ് എന്നിവരുടെയും ചോദ്യംചെയ്യല്‍ തുടരുകയാണ്.






