
ന്യൂഡല്‍ഹി: ജാതിവിവേചനം നേരിട്ടെന്ന മന്ത്രി രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമമെന്ന് യോഗക്ഷേമ സഭ. ആചാരം അനുഷ്ഠിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പൂജാരിമാര്‍ ചെയ്തതെന്നും മന്ത്രിയുടെ വെളിപ്പെടുത്തല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് കൊടുക്കുന്നതെന്നും ഇപ്പോഴത്തെ കാലത്ത് എവിടെയാണ് ജാതിയുള്ളതെന്നും മന്ത്രിയുടെ പരാമര്‍ശം കൗതുകമുയര്‍ത്തിയെന്നും യോഗക്ഷേമ സഭയുടെ നേതാവ് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് ചോദിച്ചു.
ദേവസ്വം മന്ത്രിയുടെ അയിത്തം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിവാദങ്ങളില്‍ നിന്നും ചര്‍ച്ച വഴി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും പറഞ്ഞു. പുരോഹിതന്മാര്‍ നിഷ്ട പാലിക്കുകയാണ് ചെയ്തത്. ദേഹശുദ്ധി എന്ന് ഒന്നുണ്ട്. അത് ഏത് പുരോഹിതന്മാരും പാലിക്കും. ദേവസ്വം മന്ത്രി എന്ന നിലയില്‍ അത് രാധാകൃഷ്ണന്‍ അറിയേണ്ടതായിരുന്നു എന്നും പറഞ്ഞു. നേരത്തേ മന്ത്രിയുടെ ആരോപണത്തില്‍ വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയനും രംഗത്ത് വന്നിരുന്നു.
നട തുറന്നിരിക്കുന്ന സമയം ആയതിനാല്‍ പൂജാരിമാര്‍ ക്ഷേത്രാചാരം പാലിക്കാന്‍ ശ്രമിച്ചതാണെന്നും ഇത്തരം ആരോപണങ്ങള്‍ ക്ഷേത്ര സംസ്‌കാരത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയന്‍ ആരോപിച്ചു. കോട്ടയത്ത് വേലന്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു കേരളത്തില്‍ ഇപ്പോഴും ജാതി നിലനില്‍ക്കുന്നുണ്ടെന്നും തനിക്ക് ജാതിയുടെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിരുന്നെന്നുമുള്ള വെളിപ്പെടുത്തല്‍ ദേവസ്വം മന്ത്രി രാധാകൃഷ്ണന്‍ നടത്തിയത്.
പയ്യന്നൂരിലെ ഒരു ക്ഷേത്രത്തില്‍ നടപ്പന്തല്‍ ഉദ്ഘാടനത്തിനായി എത്തയ മന്ത്രിയുടെ കയ്യില്‍ നല്‍കാതെ വിളക്ക് പൂജാരിമാര്‍ കത്തിച്ചതും അതിന് ശേഷം വിളക്ക് നിലത്ത് വെച്ചതായും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. താന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. എന്നാല്‍ തനിക്ക് അയിത്തം കല്‍പ്പിക്കുന്നു. ഇക്കാര്യം അവിടെ ചടങ്ങില്‍ സംസാരിക്കുമ്പോള്‍ തന്നെ തുറന്നു പറഞ്ഞെന്നും മന്ത്രി പറഞ്ഞു. പൈസ ഇറച്ചിവെട്ടുകാരന്റെയും മത്സ്യക്കച്ചവടക്കാരന്റെയും അടക്കമുള്ള ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും വരുന്നതാണെന്നും അതുവാങ്ങാന്‍ യാതൊരു മടിയും കാട്ടാതെയാണ് ഇവര്‍ തനിക്ക് അയിത്തം കല്‍പ്പിക്കുന്നതെന്നും പറഞ്ഞു.






