
കൊല്ലം: രാജസ്ഥാനില്‍ െസെനികനായി ജോലിനോക്കുന്ന യുവാവിനെ മര്‍ദ്ദിച്ച് ചാപ്പകുത്തിയെന്ന ആരോപണത്തില്‍ പരാതി വ്യാജം. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴി. പച്ച പെയ്ന്റ് ഉപയോഗിച്ച് സുഹൃത്തിനെക്കൊണ്ട് എഴുതിക്കുകയായിരുന്നെന്നും കണ്ടെത്തി. സംഭവത്തില്‍ ഷൈനേയും ജോഷിയെയും പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു.
പുറത്ത് എഴുതാന്‍ ഉപയോഗിച്ച ബ്രഷും പെയ്ന്റും പോലീസ് കണ്ടെടുത്തു. ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങും വഴി ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം മുതുകില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചുരുക്കപ്പേരായ പി.എഫ്.ഐ. എന്നെഴുതിയെന്നായിരുന്നു പരാതി. പിന്നാലെ കണ്ടാലറിയുന്ന ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ സൈന്യവും അന്വേഷണം തുടങ്ങിയിരിക്കെയാണ് യഥാര്‍ത്ഥ സംഭവം വെളിവായത്. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ പെയിന്റും ബ്രഷും കണ്ടെത്തി. ചിറയിന്‍കീഴില്‍ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈന്‍ ടീഷര്‍ട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മര്‍ദ്ദിക്കാന്‍ ആവശ്യപെട്ടുവെങ്കിലും ചെയ്തില്ലെന്നും ജോഷി പറയുന്നു. ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങും വഴി കുറേപേര്‍ ചേര്‍ന്ന് ചവിട്ടി വീഴ്ത്തിയ ശേഷം ഷര്‍ട്ട് വലിച്ച് കീറി മുതുകില്‍ പച്ച പെയിന്റ് കൊണ്ട് എന്തോ എഴുതി.
സംഘം പോയതോടെ വീടിന് സമീപത്തെ യുവാവിനെ വിളിച്ചു വരുത്തിയാണ് വീട്ടിലെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ പി.എഫ്.ഐ. എന്ന് എഴുതിയിരിക്കുന്നതായി കണ്ടതെന്ന് ഷൈന്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പരുക്കേറ്റതിന് കടയ്ക്കല്‍ ഗവ. ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ചികിത്സ തേടിയെന്നും പറഞ്ഞിരുന്നു.






