
മുംബൈ: പേയ്മെന്റ് ഗേറ്റ് വേ സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു കൂട്ടം ആളുകള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 16,180 കോടി രൂപയിലധികം തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. താനെ ശ്രീനഗര്‍ സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.
2023 ഏപ്രിലില്‍ കമ്പനിയുടെ പേയ്മെന്റ് ഗേറ്റ് വേ അക്കൗണ്ട് ഹാക്ക് ചെയ്ത് 25 കോടി രൂപ തട്ടിയെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പോലീസ് 16,180 കോടിയിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതെന്ന് എഫ്ഐആര്‍ ഉദ്ധരിച്ച് ഉദ്യോഗസ്ഥന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ പരാതിയെത്തുടര്‍ന്ന് നൗപദ പോലീസ് വെള്ളിയാഴ്ച മൂന്ന് പേര്‍ക്കും അജ്ഞാതനായ ഒരാള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എഫ്ഐആര്‍ പ്രകാരം, നേരത്തെ പ്രതികളിലൊരാള്‍ 8 മുതല്‍ 10 വര്‍ഷം വരെ ബാങ്കുകളില്‍ റിലേഷന്‍ഷിപ്പ് ആന്റ് സെയില്‍സ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്.
വളരെക്കാലമായി തുടരുന്ന ഈ മെഗാ റാക്കറ്റില്‍ നിരവധി പേര് ഉണ്ടെന്നും നിരവധി കമ്പനികളെയും വ്യക്തികളെയും ബാധിക്കുന്ന പാന്‍ ഇന്ത്യ റാക്കറ്റുകള്‍ ഉണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. എഫ്ഐആര്‍ പ്രകാരം ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം നിരവധി മറ്റുപല അക്കൗണ്ടുകളിലേക്കും കൈമാറിയതായി സംശയിക്കുന്നു.
പ്രതികളില്‍ നിന്ന് നിരവധി വ്യാജരേഖകള്‍ പോലീസ് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. അതിനിടയില്‍ ഈ ആഴ്ച ആദ്യം നടന്ന മറ്റൊരു സൈബര്‍ കുറ്റകൃത്യത്തില്‍, മഹാരാഷ്ട്രയിലെ നവി മുംബൈ നഗരത്തില്‍ നിന്നുള്ള 44 കാരിയായ വീട്ടമ്മയില്‍ നിന്ന് 'ടാക്സ്' തട്ടിപ്പിലൂടെ ഏകദേശം 23 ലക്ഷം രൂപ തട്ടിയെടുത്തതായി ഒരു ഉദ്യോഗസ്ഥന് വ്യാഴാഴ്ച പറഞ്ഞു.
സെപ്റ്റംബര്‍ 17 നും ഒക്ടോബര്‍ 4 നും ഇടയില്‍ പണം നഷ്ടപ്പെട്ടതായി യുവതി പന്‍വേല്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ലളിതമായ ഓണ്‍ലൈന്‍ ടാസ്ക്കുകള് പൂര്‍ത്തിയാക്കിയാല്‍ മികച്ച പ്രതിഫലം ലഭിക്കുമെന്ന് ടെലിഗ്രാം ആപ്പ് വഴി ആദ്യം ഓഫര്‍ ലഭിക്കുകയായിരുന്നു.






