
രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്ക് നല്കുന്ന മാന്യത നമ്മള് നാടുകാക്കുന്ന പോലീസുകാര്‍ക്ക് നല്‍കാറുണ്ടോ? കൈക്കൂലിക്കാരും ക്രിമിനല്‍ ബന്ധമുള്ളവരും ശമ്പളംകിട്ടാന് വേണ്ടി ജോലിയായി മാത്രം കാണുന്നവരുമായ 80 ശതമാനം പോലീസുകാരോടും നാട്ടുകാര്‍ക്ക് താല്‍പ്പര്യം ഉണ്ടാകാനിടയില്ല. എന്നാല്‍ ഇവരുടെ നിഴലിലായി പോകുന്ന സത്യസന്ധതയുള്ള കറയില്ലാതെ പ്രവര്‍ത്തിക്കുന്ന ജോലിയുടെ മാന്യത യൂണിഫോം ഊരിയാലും പരിപാലിക്കുന്ന കേസന്വേഷണവും കുറ്റവാളികളെ പിടികൂടുന്നതും ഉള്‍പ്പെടെ ആസ്വദിച്ച് ജോലി ചെയ്യുന്ന 20 ശതമാനം പേരുടെ കാര്യമാണ് പറയുന്നത്. ഇവര്‍ക്ക് നാം എന്ത് മര്യാദയാണ് നല്‍കാറ്?
മമ്മൂട്ടി നിര്‍മ്മിച്ച് റോബി വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന 'കണ്ണൂര്‍ സ്ക്വാഡ്' അര്‍പ്പണബോധമുള്ള ആദരവും ബഹുമാനവും കിട്ടേണ്ട അത്തരം 20 ശതമാനം പോലീസുകാരുടെ കഥയാണ്. തീര്‍ച്ചയായും 2 മണിക്കൂറും 45 മിനിറ്റും നീണ്ടുനില്‍ക്കുന്ന റീയലിസ്റ്റിക് മൂഡും സിനിമാറ്റിക് മൂഡും ഒരുമിച്ച് കൊണ്ടുപോകുന്ന ഒരു തകര്‍പ്പന്‍ സിനിമ ഇത് വാഗ്ദാനം ചെയ്യുന്നു. ഒരു മിനിറ്റ് പോലും ലാഗ് ചെയ്യിക്കാത്ത ഒന്നാന്തരം ആക്ഷന്‍ രംഗങ്ങളും ഫോട്ടോഗ്രാഫിയും വാഗ്ദാനം ചെയ്യുന്നു ഒരു മികച്ച സിനിമാനുഭവം.
ശരിയാണ്.... മമ്മൂട്ടിക്ക് കൊമ്പുണ്ട്
മമ്മൂട്ടി താങ്കള്‍ എന്തൊരു മനുഷ്യനാണ്? സിനിമയുടെ സബ്ജെക്ട് തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അടുത്തകാലത്ത് മമ്മൂട്ടി പുലര്‍ത്തുന്ന സുക്ഷ്മത ഉജ്വലമാണ്. നവാഗതരും യുവാക്കളുമായ സിനിമാപ്രവര്‍ത്തകരേക്കാള്‍ ചെറുപ്പവും സിനിമാ വീക്ഷണവും മമ്മുട്ടി പുലര്‍ത്തുന്നതാണ് കണ്ണൂര്‍ സ്ക്വാഡ് പോലെയുള്ള സിനിമകള്‍ സംഭവിക്കാന്‍ കാരണം. മെത്തേഡ് ആക്ടിംഗിന്റെ സൂഷ്മതലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മമ്മൂട്ടിയുടെ സിനിമാ വേഷങ്ങള്‍ മാതൃകയാണ്. അദ്ദേഹത്തിന്റെ അഭിനയമികവ് കാലത്തിനൊത്ത് സഞ്ചരിക്കുന്നു. അഭിനയം എന്നാല്‍ ബിഹേവിയറര് ആയി മാറിയ കാലത്തിന്റെ വീക്ഷണമാണ് കണ്ണൂര്‍ സ്ക്വാഡിലെ മമ്മൂട്ടിയുടെ ജോര്‍ജ്ജ് മാര്ട്ടിന്. ലുക്കിലും വര്‍ക്കിലും ഇടിവെട്ട് പെര്‍ഫോമെന്‍സ്.
തനിയാവര്‍ത്തനത്തിലെ ബാലന്മാഷില് നിന്നും അമരത്തിലെ അച്ചൂട്ടിയിലേക്കും അവിടെ നിന്നും നന്‍പകല്‍ നേരത്തു മയക്കത്തിലെ ജെയിംസിലേക്കും കണ്ണൂര്‍സ്ക്വാഡിലെ ജോര്‍ജ്ജിലേക്കും എത്തുമ്പോള്‍ മമ്മൂട്ടിയുടെ അഭിനയതലം ഘട്ടംഘട്ടമായി മാറുന്നത് കൃത്യമായി റീഡ് ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും കാലവും സമയവും അനുസരിച്ച് പ്രകടനത്തിന്റെ മിതത്വത്തിലൂടെയാണ് ശാന്തനും ഗംഭീരനുമായ ജോര്‍ജ്ജിലേക്ക് മമ്മൂട്ടി പരകായ പ്രവേശം നടത്തുന്നത്. മമ്മൂട്ടി സിനിമയില്‍ വിസ്മയിപ്പിക്കുക തന്നെയാണ് സംശയമില്ല. പലരും പറഞ്ഞുപഴകി തേഞ്ഞുപോയിട്ടുള്ള ആ വാചകം വീണ്ടും പറയട്ടെ. ''എഴുപതുകളിലും നാല്‍പ്പതുകളുടെ ചുറുചുറുക്കും ഭാവതീവ്രതയും അഭിനയത്തില്‍ മമ്മൂട്ടി പ്രതിഫലിപ്പിക്കുന്നു. സിനിമയോടുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനിവേശം തലമുറകള്‍ക്ക് പാഠപ്പുസ്തകമാണ്.''
ഇത്രയും ഏരിയല്‍ ഷോട്ടുകളുടെ ആവശ്യമുണ്ടോ?
ക്യാമറാമെന്‍ സംവിധായകനാകുന്നതിന്റെ ഗുണമാണ് കണ്ണൂര്സ്ക്വാഡിന്റെ ദൃശ്യചാരുത. കഥയുടെ മര്മ്മഭാഗത്തെല്ലാം ഇടയ്ക്കിടെ വന്നുപോകുന്ന സിനിമയിലെ ഏരിയല്‍, ലോംഗ് വൈഡ് ആംഗിള്‍ ഷോട്ടുകള്‍ പ്രത്യേകിച്ചും മുകളില്‍ നിന്നുള്ള കാഴ്ചകളില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും റോഡുകളുടേയും ഭംഗി കണ്ടിറങ്ങുമ്പോഴും മനസ്സില്‍ ഫ്രെയിം ചെയ്ത് ചില്ലിട്ടിരിക്കും. കാട്ടിലും മറ്റും ചിത്രീകരണത്തിനായി ഉപയോഗിച്ചിട്ടുള്ള ലൈറ്റിംഗും കളര്‍ടോണും സിനിമയുടെ മൂഡ് വെയ്ക്കുന്ന ഗൗരവത്തിന്റെ രീതി കൂട്ടുന്നുണ്ട്. സംവിധായകന് റോബിവര്ഗ്ഗീസ് ക്യാമറാഅസിസ്റ്റന്റായി തുടങ്ങിയയാളാണ്. ചെന്നൈയിലെ മൈന്ഡ്സ്ക്രീന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാജീവ് മേനോന്റെ കീഴില്‍ ഛായാഗ്രഹണം പഠിച്ച അദ്ദേഹം ജോമോന് ടി. ജോണിനെയും ലോഗനാഥന് ശ്രീനിവാസനെയും സഹായിയായിട്ടുണ്ട്.
ചടുലമായ ആദ്യപകുതി, ഗീയര്‍ മാറ്റി രണ്ടാം പകുതി
വടക്കേഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ പോകുന്ന അന്യസംസ്ഥാന പോലീസിന്റെ കഥ മുമ്പും സിനിമയില്‍ വന്നിട്ടുണ്ട്. തമിഴില്‍ വന്ന 'ധീരന് അദ്ധ്യായം ഒന്ന്' എന്ന കാര്‍ത്തിയുടെ സിനിമ ഉദാഹരണമാണ്. രാജസ്ഥാനിലെ ബാവരിയ ഗ്യാംഗിനെ പിടികൂടാന്‍ പോകുന്ന തമിഴ്നാട് പോലീസിന്റെ അവസ്ഥയായിരുന്നു സിനിമ പറഞ്ഞത്. മലയാളത്തില്‍ റീയലിസ്റ്റിക്കായി ചെയ്ത രാജീവ് രവിയുടെ ആസിഫ്അലി ചിത്രം കുറ്റവും ശിക്ഷയും കണ്ണൂര്‍സ്ക്വാഡിന് റഫറന്‍സായി പറയാവുന്നതാണ്. എന്നാല്‍ രണ്ടു സിനിമയുടെയും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ പശ്ചാത്തലം ഒഴിച്ചാല്‍ ഈ സിനിമയുമായി പുലബന്ധം പോലുമില്ലാത്ത വിധത്തിലാണ് സിനിമയുടെ കഥയും തിരക്കഥയും. ആദ്യ പകുതിയില്‍ ദൈര്‍ഘ്യം കുറഞ്ഞ കുറ്റാന്വേഷണവും രണ്ടാം പകുതിയില്‍ പ്രതികളെ പിടികൂടാനുള്ള യാത്രകളിലുമാണ് സിനിമ കേന്ദ്രീകരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമ റോഡ്മൂവി മൂഡിലേക്ക് ഗീയര്‍ മാറ്റുന്നുണ്ട്. റോബിയും അനുജന് റോണിയും ചേര്‍ന്ന് മികച്ച തിരക്കഥയാണ് സിനിമയ്ക്ക് നല്‍കുന്നത്. കാണുന്നവന്റെ ഉദ്വേഗം കൂട്ടുന്ന നിലയിലുള്ള സുശീല്ശ്യാമിന്റെ സംഗീതവും സിനിമയില്‍ എടുത്തുനില്ക്കുന്നു.
അസീസിനെക്കുറിച്ച് പറയാതെ വയ്യ
റോണിയും ശബരീഷും മുമ്പ് വില്ലന്മാരും സഹതാരങ്ങളുമായി വന്ന് നന്നായി പറയിച്ചിട്ടുള്ളവരാണ്. പരിചയ സമ്പന്നരായ ഇവരുടെ മിടുക്ക് സിനിമയില്‍ കാണാനുമുണ്ട്. മിമിക്രിയില്‍ നിന്നും വന്ന കാര്യത്തില്‍ മമ്മൂട്ടിയെ പോലെയുള്ള നടന്മാരുടെ പിന്‍ഗാമിയായ അസീസിന് പക്ഷേ സിനിമ കരിയര്‍ബെസ്റ്റ് ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോമഡി സ്റ്റാര്‍സിലെ മത്സരാര്‍ത്ഥിയും സ്റ്റാര്‍മാജിക് പോലെയുള്ള പരിപാടികളില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അടിക്കുകയും ചെയ്യുന്ന അസീസ് കോമഡി താരത്തില്‍ നിന്നും അഭിനയ സാധ്യതയുള്ള വേഷത്തിലേക്ക് മാറിയപ്പോഴും മികച്ചു നിന്നു. മുന്‍ സിനിമകളിലെ വന്നുപോകുന്ന സീനുകളില്‍ പോലും മികവ് കാട്ടിയിട്ടുള്ളയാളാണ് അസീസ്. ആക്ഷന്‍ഹീറോ ബിജുവിലെ ചീട്ടുകളിക്കാരനും ജയജയഹേയിലെ അനിയുമൊക്കെ സിനിമാക്കാരുടെ മനസ്സുകളില്‍ തങ്ങി നില്ക്കുന്ന കാരണവും വേറൊന്നല്ല. അസീസ് അടുത്ത സുരാജ് വെഞ്ഞാറമൂടാകട്ടെയെന്ന് ആശംസിക്കാം.
ക്രൂരതയ്ക്ക് ഒരാളല്ല, ഒരുകൂട്ടം ആള്‍ക്കാരുടെ വില്ലത്തരം
സിനിമയിലെ മികച്ച നായകന്മാരെ സൃഷ്ടിക്കുന്നത് മികച്ച വില്ലന്മാരാണ്. കണ്ണൂര്സ്ക്വാഡില് ഒരു വില്ലനല്ല വില്ലന്മാരുടെ ഒരു ഗ്യാംഗ് തന്നെയുണ്ട്. എല്ലാം ഒന്നാന്തരം അഭിനേതാക്കളും. കോള്‍ഡ് ബ്ളഡഡ് ക്രിമിനലുകളായി എത്തിയ ദീപക് പറമ്പോല്‍, ധ്രുവന്, അര്ജുന് എന്നിവര്‍ കാട്ടുന്ന വില്ലത്തരം ഭീതിയും വെറുപ്പും ഒരുപോലെ സൃഷ്ടിക്കുന്നുണ്ട്. സിനിമയില്‍ സഹകരിച്ച തമിഴ്നടന്‍ കിഷോറും ഹിന്ദിനടനും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ രേഷ് ലംബയും അടക്കമുള്ള അന്യസംസ്ഥാന നടന്മാരും കാട്ടുന്ന മികവ് കൂടിയാണ് സിനിമയുടെ വിജയം. വിജയരാഘവനും ചെറുവേഷം ചെയ്ത നടന്മാര് പോലും കണ്ണില്‍ തങ്ങി നില്ക്കുന്നു എന്നതാണ്. സണ്ണിവെയ്നും ശരത്തും ഷെബിനും മനോജും ജിബിനുമെല്ലാം കണ്ടിറങ്ങിയിട്ടും വിട്ടുപോകുന്നില്ല.
അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി വിനോദ് കുമാര്‍, കെ മനോജ് കുമാര്‍, റാഫി മുഹമ്മദ്, സി കെ രാജശേഖരന്, സി സുനില്‍ കുമാര്‍, റെജി സ്കറിയ, കെ ജയരാജന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നീതിയുടെ കാവലാളുകള്‍
ജിഷാവധക്കേസിലെ അസംകാരന് അമീറുള്‍ ഇസ്ളാം, പാഴമ്പുഴ കൂട്ടക്കൊലപാതക കേസിലെ പ്രതി ഉത്തര്പ്രദേശുകാരന് നരേന്ദ്രന് തുടങ്ങി അനേകം പ്രതികളെയാണ് അവരുടെ നാടുകളില്‍ പോയി കേരളാപോലീസ് പിടികൂടിയത്. കേരളത്തില്‍ കുറ്റകൃത്യം നടത്തി അന്യനാടുകളിലേക്ക് രക്ഷപ്പെട്ട പ്രതികളുടെ നാടും നഗരവും മണ്ണും കാലാവസ്ഥയും ഭാഷയും സംസ്ക്കാരവുമെല്ലാം മാറിയ പ്രദേശങ്ങളിലെ ഒളിവിടങ്ങള്‍ തേടിപ്പോയ പോലീസുകാര്‍ എന്തെല്ലാം ദുരിതങ്ങള്‍ സഹിച്ചിരിക്കാം. മിക്കവാറും നിഗൂഡതകള്‍ നിറഞ്ഞു നില്ക്കുന്ന ഇന്ത്യയുടെ ഉള്നാടന പ്രദേശങ്ങളായിരിക്കും ഇവരുടെ ഹൈഡൗട്ടുകള്. അവിടേയ്ക്കാണ് വഴിയറിയാതെ ദിക്കറിയാതെ രാവെന്നോ പകലെന്നോ നോക്കാതെ മതിയായ സൗകര്യമോ സഹായമോ സാഹചര്യമോ കിട്ടാതെ പോലീസുകാര്‍ അവരുടെ ജീവന്‍പോലും പണയം വെച്ച് നീതിയുടെ കാവലാളുകളാകുന്നത്. അവര്‍ക്കുള്ള ആദരം കൂടിയാണ് സിനിമ.